ന്യൂഡൽഹി: ന്യൂയോർക്ക് ആസ്ഥാനമായുള്ള ന്യൂസ് വീക്ക് മാസികയുടെ കവറിൽ ഇടം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാഗസിൻ പ്രതിനിധികൾ മാർച്ച് അവസാനം ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി 90 മിനിറ്റ് നീണ്ട് അഭിമുഖം നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തി സാഹചര്യം, അയോദ്ധ്യ രാമക്ഷേത്രം, ആർട്ടിക്കിൾ 370 എന്നിവയെ കേന്ദ്രീകരിച്ചായിരുന്ന അഭിമുഖം. എങ്ങനെയാണ് നരേന്ദ്രമോദി ഇന്ത്യയേയും ലോകത്തെയും മാറ്റിയതെന്ന തലവാചകത്തോടെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന തർക്കം എത്രയും വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും മോദി പങ്കുവെച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് കശ്മീരിലെ ജനങ്ങൾക്ക് ആദ്യമായി, അവരുടെ ജീവിതത്തിൽ ഒരു പുതിയ പ്രതീക്ഷ കൈവന്നതായി അദ്ദേഹം പറഞ്ഞു. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ജമ്മുകശ്മീർ സന്ദർശിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വികസനം മുഖ്യ അജണ്ടയാക്കിയ സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വികസനത്തിനാണ് വോട്ട് ചെയ്യുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.