ദേവസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വിശ്വഗുരു ആയി മാറുമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും വിദിഷയിലെ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശിവരാജ് ചൗഹാൻ. രാജ്യത്തിന്റെ വികസനക്കുതിപ്പ് അതിവേഗമാണെന്നും, ലോകം ഇന്ന് ഭാരതത്തിന്റെ വാക്കുകൾക്കായി കാതോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവസിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോൺഗ്രസിനെതിരെയും ശിവരാജ് സിംഗ് ചൗഹാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ” രാമക്ഷേത്രം പണിതുയർത്തിയപ്പോൾ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. അവർ സന്തോഷസൂചകമായി വീടുകളിൽ ദീപങ്ങൾ തെളിയിച്ചു. പ്രാണപ്രതിഷ്ഠയിലേക്ക് കോൺഗ്രസിനേയും ക്ഷണിച്ചു. എന്നാൽ അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല. അവർ ക്ഷേത്രം സന്ദർശിക്കുകയില്ലെന്ന് അധികൃതരെ അറിയിച്ചു. രാമക്ഷേത്ര ദർശനം നിരസിച്ചത് കോൺഗ്രസിന് മേൽ എന്നും വലിയ കളങ്കമായി തന്നെ ഉണ്ടാകും. കോൺഗ്രസിന്റെ പ്രതിച്ഛായ ഇതോടെ എന്നേക്കുമായി ഇല്ലാതായി.
ജനാധിപത്യവും ഭരണഘടനയും ഇന്ന് സുരക്ഷിതമായ കരങ്ങളിലാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും നുണകളുമാണ് കോൺഗ്രസ് ബിജെപിക്കെതിരെ ഉയർത്തുന്നത്. പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ വിറളി പൂണ്ടാണ് കോൺഗ്രസ് ഇത്തരത്തിൽ പെരുമാറുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ രാജ്യം കത്തിക്കുമെന്ന തരത്തിലുള്ള വിചിത്രമായ പ്രസ്താവനയാണ് രാഹുൽ ഗാന്ധി നടത്തുന്നത്.
രാജ്യം കത്തിക്കണമെന്നാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്? രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് സോണിയ ഗാന്ധിയും യോജിപ്പ് അറിയിക്കുന്നുണ്ടോ? അഴിമതിയിൽ കുളിച്ച് നിൽക്കുന്ന പാർട്ടികളെല്ലാം ഇന്ന് ബിജെപിക്കെതിരെ ഒരുമിച്ചിരിക്കുകയാണ്. രാജ്യത്തിന് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. ജനങ്ങൾ അത് കൃത്യമായി കണ്ട് മനസിലാക്കിയിട്ടുണ്ടെന്നും” ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13 എന്നീ തിയതികളിലായി നാല് ഘട്ടങ്ങളിലായാണ് മധ്യപ്രദേശിലെ 29 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.















