ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാർ ധാം യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി ഉദ്യോഗസ്ഥർ. ചാമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബദരിനാഥിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്. ചാർ ധാം യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ് സൗകര്യങ്ങൾ, വെള്ളം, വൈദ്യുതി, തെരുവ് വിളക്കുകൾ, വാഹന പാർക്കിംഗ് എന്നിവ സംഘം പരിശോധിച്ചു.
തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യാത്രയിലുടനീളം മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർ ധാം യാത്ര. ഈ മാസം അവസാനം, അല്ലെങ്കിൽ മെയ് ആദ്യ വാരത്തോടെയാണ് ചാർ ധാം യാത്ര ആരംഭിക്കുന്നത്. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിലേക്ക് മെയ് 10, 12 തീയതികളിലായി തീർത്ഥാടനം ആരംഭിക്കും. ഗംഗോത്രി ധാം മെയ് 10-നാണ് തുറക്കുക. യമുനോത്രി ധാം തുറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
യമുനോത്രിയിൽ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാർനാഥിലേക്കും ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നതാണ് ചാർ ധാം യാത്ര. റോഡ് മാർഗമോ വിമാന മാർഗമോ യാത്ര പൂർത്തിയാക്കാവുന്നതാണ്.