വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ച് മെറ്റ. ഉപയോക്താക്കളുടെ പ്രായ പരിധി 16 ൽ നിന്ന് 13 ലേക്കാണ് താഴ്‌ത്തിയത്. യുകെയിലും യൂറോപ്യൻ യൂണിയനിലും മെറ്റയുടെ പുതിയ നയം വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. ഫെബ്രുവരിയിലാണ് പ്രായപരിധി കുറച്ച് കൊണ്ടുള്ള പ്രഖ്യാപനം സോഷ്യൽ മീഡിയ കമ്പനി നടത്തിയത്.
ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥാവകാശമുള്ള മെറ്റയുടെ പരിഷ്കാരത്തിൽ രൂക്ഷ വിമർശനമാണ് ലോകമെങ്ങും ഉയരുന്നത്. വയസ് 16-ൽ നിന്ന് 13 വയസ്സായി കുറയ്‌ക്കുന്നത് തെറ്റായ തീരുമാനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മന:ശാസ്ത്രജ്ഞർ അടക്കമുള്ളവർ നൽകിയ മുന്നറിയിപ്പിനെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
ലാഭം മാത്രമാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നതെന്ന് സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് ഗ്രൂപ്പ് ആരോപിച്ചു. 12 വയസ് മുതൽ ഉപയോഗിക്കാൻ അനുവദിക്കുന്നത് തെറ്റായ സന്ദേശം കുട്ടികൾക്ക് നൽകും. കുട്ടികളുടെ സുരക്ഷയ്‌ക്കും മാനസികാരോഗ്യത്തിനും മെറ്റ വിലകൽപ്പിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. മെറ്റയുടെ സമീപനത്തെ “ബധിരർ” എന്നാണ് സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് ഗ്രൂപ്പ് സഹസ്ഥാപകൻ ഡെയ്‌സി ഗ്രീൻവെൽ വിശേഷിപ്പിച്ചത്. വാട്ട്‌സ്ആപ്പ് അപകടസാധ്യതയില്ല എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ കുട്ടികൾ മോശം ഉള്ളടക്കവുമായി സമ്പർക്കം പുലർത്തുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമാണിത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഭൂരിപക്ഷം രാജ്യങ്ങളിലെയും പ്രായപരിധിക്ക് അനുസൃതമായാണ് പുതിയ മാറ്റമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി.