തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങിയ ലക്‌നൗവിന്റെ സ്വപ്‌നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഡൽഹി ക്യാപിറ്റൽസ്. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ ഭേദപ്പെട്ട സ്‌കോറിലൊതുക്കി ഡൽഹി ബൗളർമാർ. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് ആതിഥേയർ നേടിയത്. നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയ കുൽദീപ് യാദവിന്റെയും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഖലീൽ അഹമ്മദിന്റെയും പ്രകടനമാണ് ലക്‌നൗവിനെ ഈ സ്‌കോറിൽ ഒതുക്കിയത്. അർദ്ധസെഞ്ചറി നേടിയ ആയുഷ് ബേധോനിയുടെ (55*) പ്രകടനമാണ് വലിയ തകർച്ചയിൽ നിന്ന് ലക്‌നൗവിനെ രക്ഷിച്ചത്.
ടോസ് നേടിയ ലക്‌നൗ ക്യാപ്റ്റൻ കെ.എൽ.രാഹുൽ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും(19) കെ എൽ രാഹുലും(39) ചേർന്ന് ലക്‌നൗവിന് സ്വപ്‌ന തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് സ്‌കോർ ബോർഡിൽ 28 റൺസ് ചേർത്തപ്പോഴേക്കും കോക്കിനെ പുറത്താക്കി ഖലീൽ അഹമ്മദ് ഡൽഹിക്ക് പ്രഹരം നൽകി. വൺഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ കൂട്ടുചിടിച്ച് സ്‌കോർ ചലിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളും ഫലം കണ്ടില്ല. 6 പന്തിൽ നിന്ന് മൂന്ന് റൺസുമായി ദേവ്ദത്ത് മടങ്ങി.
മദ്ധ്യനിരയിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്‌ത്തി ഡൽഹി ലക്‌നൗവിനെ കുൽദീപ് യാദവ് പ്രതിരോധത്തിലാഴ്‌ത്തി. മാർക്കസ് സ്‌റ്റോയിനിസ്(8), നിക്കോളാസ് പൂരാൻ(0), ദീപക് ഹൂഡ(10), ക്രുണാൽ പാണ്ഡ്യ(3) എന്നിവരാണ് ലക്‌നൗ നിരയിൽ തിളങ്ങാനാകാതെ മടങ്ങിയത്. ആയുഷ് ബദോനി(55), അർഷാദ് ഖാൻ(20) എന്നിവർ പുറത്താകാതെ നിന്നു. അവസാന ഓവറിലെ ഇരുവരുടെയും വെടിക്കെട്ട് പ്രകടനമാണ് ലക്‌നൗവിന് ഭേദപ്പെട്ട സ്‌കോർ ലഭിക്കാൻ കാരണമായത്. ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ഖലീൽ അഹമ്മദ് രണ്ടും ഇഷാന്ത് ശർമ്മ മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.