മുംബൈ: ടെക്‌നോളജി വികസിക്കുന്നതിനൊപ്പം അതിന്റെ സാധ്യതയും പ്രയോജനവും നമ്മൾ പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് വളരുന്നത്. ടെക്നോളജിയുടെ സഹായത്തോടെ കാണാതായ ഭിന്നശേഷിക്കാരനായ മകനെ കണ്ടെത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. മുംബൈയിലെ വർളിയിലാണ് സംഭവം.
12 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെയാണ് കാണാതായത്. കുട്ടി കഴുത്തിൽ ഒരു പെൻഡന്റോടുകൂടിയ ലോക്കറ്റ് ധരിച്ചിരുന്നു. പെൻഡന്റിലെ ക്യൂ ആർ കോഡിൽ ഫോൺ നമ്പറുൾപ്പെടെയുള്ള വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതാണ് കുട്ടിയുടെ രക്ഷകനായത്. അയല്പക്കത്തെ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടിയെ കാണാതാവുന്നത്. ബുധനാഴ്ച വൈകുന്നേരം കാണാതായ കുഞ്ഞിനെ അന്ന് തന്നെ 15 കിലോമീറ്റർ അകലെയുള്ള കൊളാബയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ കഴുത്തിലെ ക്യൂ ആർ കോഡ് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഇത് സ്കാൻ ചെയ്യുകയും ഇതിൽ നിന്നും ലഭിച്ച ഫോൺ നമ്പറിലൂടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. കൂടുതൽ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.
ജയ് വാകീൽ സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പ്രൊജക്റ്റ് ചേതന.ഇൻ (projectchethana .in ) എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യൂ ആർ കോഡുള്ള പെൻഡൻറ് ലഭിച്ചത്.