തിരുവനന്തപുരം: പ്രമുഖ മൾട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആർ തുടർച്ചായി മലയാള സിനിമകൾ ബഹിഷ്‌കരിക്കുന്നതിൽ പ്രതികരിച്ച് മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. മലയാള സിനിമകളോട് മാത്രമാണ് പിവിആർ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. മറ്റ് ഭാഷാ ചിത്രങ്ങളോട് ഇത്തരം നിലപാട് കാണിക്കാൻ ധൈര്യപ്പെടില്ലെന്നും ഫെഫ്ക ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പിവിആർ കയ്യൂക്ക് കാണിക്കുകയാണ്. പ്രദർശനം നിർത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നൽകാതെ ഇനി സിനിമകൾ നൽകില്ലെന്നും ഫെഫ്ക അറിയിച്ചു. ഈ നിലപാടിന് പിന്തുണച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്‌ക്രീനുകളിലേക്കും വ്യാപിപ്പിക്കും. പിവിആറിന്റെ ഇപ്പോഴത്തെ നീക്കം പുതിയ സിനിമകൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണെന്നും ഫെഫ്ക അറിയിച്ചു.
ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് പിവിആർ മലയാള സിനിമകളോട് നിസ്സഹകരണം കാണിക്കുന്നത്. നേരത്തെ മലയാള സിനിമകളുടെ കണ്ടന്റ് മാസ്റ്ററിംഗ് നടത്തിയിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. ഈ കമ്പിനികൾ മാസ്റ്ററിംഗിന് കൂടുതൽ തുക ഇൗടാക്കാൻ തുടങ്ങിയതോടെ നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റൽ കണ്ടന്റ് എന്ന പേരിൽ മാസ്റ്ററിംഗ് കമ്പിനി ആരംഭിച്ചു.
പുതിയതായി നിർമ്മിക്കുന്ന തിയറ്ററുകളിൽ ഈ സംവിധാനം ഉപയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊച്ചിയിലെ ഫോറം മാളിൽ ആരംഭിച്ച പുതിയ പിവിആർ മൾട്ടിപ്ലെക്‌സിലും ഈ സംവിധാനം കൊണ്ടുവരണമെന്ന് നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നിലവിലെ പ്രശ്‌നങ്ങൾ ഉയർന്നു വന്നത്. യുഎഫ്ഒയുടെ പ്രൊജക്ഷൻ ഉപയോഗിക്കുന്ന പിവിആർ ഈ ആവശ്യം അംഗീകിരിക്കാൻ തയ്യാറാകുന്നില്ല.