എറണാകുളം: കേരളത്തിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് പൊതുസമ്മേളനങ്ങൾ ഇന്ന്. രാവിലെ 10-ന് ശക്തന്റെ മണ്ണിൽ കുന്നംകുളത്തും ഉച്ചയ്ക്ക് ഒന്നിന് പത്മനാഭന്റെ മണ്ണിൽ കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുക. കുന്നംകുളത്തെ പരിപാടിയിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.എൻ സരസുവും തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിയും പങ്കെടുക്കും. കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രിമാരും തിരുവനന്തപുരത്തെയും ആറ്റിങ്ങലിലേയും സ്ഥാനാർത്ഥികളുമായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വേദിയിലുണ്ടാകും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മാർച്ച് 19ന് പാലക്കാട് സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനും പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണത്തിന് വേണ്ടിയും പ്രധാനമന്ത്രി എത്തിയിരുന്നു. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഹെലികോപ്റ്റർ മാർഗമാകും തൃശൂരിലെത്തുക.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കാട്ടാക്കടയിൽ ഇന്ന് രാവിലെ 10 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടയ്ക്കും. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒന്നും കടത്തിവിടില്ല. കാട്ടാക്കടയിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതൽ പ്രധാനമന്ത്രി മടങ്ങും വരെ യാതൊരുവിധ പാർക്കിംഗും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.