തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിലാണ് വേനൽമഴ പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള, തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തവണ നേരത്തെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് അവസാനവാരം കാലവർഷം എത്തുമെന്നാണ് പ്രവചനം. ഈമാസം 18 വരെ വേനൽമഴ ശക്തിപ്പെടുമെന്നും പ്രവചനമുണ്ട്. ഇന്നും നാളെയും മദ്ധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20ന് ശേഷം വടക്കൻ കേരളത്തിലും വേനൽമഴ എത്തും.