ലക്നൗ: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ഭക്തിയിലും അർപ്പണബോധത്തിലും സന്തോഷം തോന്നുന്നുവെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ശ്രീരാമചന്ദ്രനിൽ ഭക്തിയും വിശ്വാസമുള്ളവർക്ക് മാത്രമാണ് അത്തരത്തിൽ പ്രാർത്ഥനകളിൽ പങ്കുച്ചേരാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ദർശനത്തിന് ശേഷം ആരതിയിലും രാഷ്‌ട്രപതി പങ്കുച്ചേർന്നു. ഭഗവാന് മുന്നിൽ സാഷ്ടാംഗം വണങ്ങി ഏറെ നേരം പ്രാർത്ഥിച്ചു. രാഷ്‌ട്രപതിയുടെ അർപ്പണബോധം തന്നെ അതിശയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും എല്ലാ രാമഭക്തർക്കും മാതൃകയാണ്. രാഷ്‌ട്രപതി എത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയുടെയും രാമഭക്തരുടെയും മഹത്വവും കീർത്തിയും വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബൻ പട്ടേലും രാഷ്‌ട്രപതിക്കൊപ്പം രാമക്ഷേത്രം സന്ദർശിക്കാനെത്തിയിരുന്നു. ദർശനത്തിനും പ്രാർത്ഥനകൾക്കും ശേഷം സരയൂ നദിക്കരയിൽ ആരതിയിലും പങ്കെടുത്തു. തുടർന്ന് രാമക്ഷേത്രത്തിന്റെ മാതൃകയും ക്ഷേത്ര സമിതി സമ്മാനിച്ചു. അയോദ്ധ്യയിലെ ഹനുമാൻ ഗാർഹി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.