സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയന് ആദരാഞ്ജലികൾ അർപ്പിച്ച് ഗായകൻ ജി വേണുഗോപാൽ. ജയൻ മാസ്റ്ററുടെ രൂപത്തെക്കാളേറെ ഓർമ്മകളിൽ വരുന്നത് അദ്ദേഹത്തന്റെ കരുത്തുറ്റ ശബ്ദമാണെന്നും മലയാള സംഗീത ലോകത്തെ തീരാ നഷ്ടമാണ് ജയൻ മാസ്റ്ററെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച അനുസ്മരണക്കുറിപ്പിലാണ് വേണുഗോപാൽ, കെ ജി ജയനോടൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജയൻ മാസ്റ്റർ ഇനി നമ്മോടൊപ്പമില്ല. ഒരുപാട് പാട്ടുകളും, തമാശ നിറഞ്ഞ ഓർമ്മകളും ബാക്കിയാക്കി, മാസ്റ്ററും യാത്രയായിരിക്കുന്നു. ഓർമ്മകളിൽ രൂപത്തെക്കാളേറെ മുന്നിൽ വരുന്നത് മാസ്റ്ററുടെ കരുത്തൻ ശബ്ദമാണ്.
പഴയ ലൈവ് റിക്കാർഡിംഗുകളിൽ പാട്ടുകാരും, ഓർക്കസ്ട്രയും സംഗീത സംവിധായകനുമൊക്കെ വ്യത്യസ്ത സൗണ്ട് പ്രൂഫ് ഗ്ലാസ് കാബിനുകൾക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്ന കാലം. റിക്കാർഡിംഗ് എൻജിനീയറുടെ കൺസോളിലുള്ള ഒരു ‘ടാക്ക് ബാക്ക് ‘ ബട്ടൺ ഞെക്കിയാണ് അക്കാലത്ത് പാട്ടുകളിലെ തെറ്റുകൾ പറഞ്ഞു തന്നിരുന്നത്. ജയൻ മാസ്റ്റർക്ക് മാത്രം ഈ ടാക്ക് ബാക്ക് ബട്ടന്റെ ആവശ്യമില്ല. സർവ്വ സൗണ്ട് പ്രൂഫ് സാങ്കേതികതകളെയും ഭേദിച്ച് കൊണ്ട് മാസ്റ്ററുടെ ശബ്ദം സ്റ്റുഡിയോ മുഴുവൻ മുഴങ്ങും. കൂടെ യഥേഷ്ടം തമാശകളും.
മാസ്റ്ററുടെ എഴുപതാം വയസ് ആഘോഷങ്ങൾ തിരുനക്കര മൈതാനിയിൽ നടക്കുന്നു സമയം, അനിതരസാധാരണമായ സംഗീത ചേരുവകൾക്കൊപ്പം. മനുഷ്യ ശബ്ദത്തിന്റെ ഫ്രീക്വൻസികൾക്ക് കടകവിരുദ്ധമായുള്ള തവിലും നാദസ്വരവും ആണ് മാഷിന്റെ പക്കമേളം. ഒരു മൂന്ന് മൂന്നര മണിക്കൂർ ഈ രണ്ട് സംഗീതോപകരണങ്ങൾക്കും മീതെ ജയൻ മാസ്റ്ററുടെ ശബ്ദം അവിടെയെങ്ങും മുഴങ്ങി. ജീവതത്തിൽ കടുത്ത പ്രതിസന്ധികൾ നേരിടുമ്പോഴും നർമ്മം കൊണ്ടായിരുന്നു ജയൻ മാസ്റ്റർ അവയെല്ലാം നേരിട്ടിരുന്നത്. ഒരിക്കലും തളരാത്ത മനസും, ശരീരവും, ശബ്ദവും, അതാണെനിക്ക് ജയൻ മാസ്റ്റർ.
അവസാനമായി മാസ്റ്ററെ നേരിട്ട് കാണുന്നത് ഏതാനും വർഷങ്ങൾക്ക് മുൻപ് ചെമ്പൈ ഗ്രാമത്തിലെ സംഗീതോത്സവത്തിലാണ്. ഒന്നര മണിക്കൂർ കൊണ്ട് തീരേണ്ട ദാസേട്ടന്റെ സംഗീതകച്ചേരി അന്ന് നീണ്ട് പോകുകയായിരുന്നു. കഥകളും, ഓർമ്മ പങ്കുവയ്‌ക്കലും, പാട്ടുമൊക്കെയായി ദാസേട്ടൻ സമയം എടുക്കുന്നുണ്ട്. അകത്ത് ചെമ്പൈ സ്വാമിയുടെ ഗൃഹത്തിൽ സ്വാമി ഉപയോഗിച്ചിരുന്ന കട്ടിലിൽ അക്ഷമനായ് ജയൻ മാസ്റ്റർ കാത്തിരിക്കുന്നു തന്റെ ഊഴം കാത്ത്. അവസാനം കച്ചേരി കഴിഞ്ഞ് വീട്ടിനുള്ളിലേക്ക് കടന്നു വന്ന ദാസേട്ടനോട് ജയൻ മാസ്റ്റർ ‘യേശുവിന്റെ ഹരികഥാ സംഗീത കാലക്ഷേപം കഴിഞ്ഞോ’എന്ന ചോദ്യവും, ശേഷം രണ്ട് പേരും ചിരിച്ചു മറിയുന്ന ഓർമ്മയും എനിക്കുണ്ട്.
രാഗാർദ്രമായിരുന്നു മാസ്റ്ററുടെ ഗാനങ്ങളെല്ലാം. മൂന്നര മിനിറ്റുള്ള ലളിതഗാനത്തിൽ ഒരു ശാസ്ത്രീയ രാഗത്തിന്റെ സത്ത് കടഞ്ഞെടുത്ത് വിളക്കിച്ചേർത്തിരുന്ന മഹാനുഭാവരിൽ ജയൻ മാസ്റ്ററും കാലയവനികയ്‌ക്കുള്ളിൽ പോയി മറഞ്ഞിരിക്കുന്നു. മലയാള സംഗീതത്തിന് തീരാനഷ്ടം!