പത്തനംതിട്ട: ശബരിമലയിൽ അനധികൃതമായി നെയ് വിൽപ്പന നടത്തിയ സംഭവത്തിൽ കീഴ്ശാന്തി വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 14,565 രൂപയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ടെമ്പിൾ സ്പെഷ്യൽ ഓഫീസറുടെയും ദേവസ്വം വിജിലൻസിന്റെയും പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
പടിഞ്ഞാറേ നടയിലെ നെയ് വിൽപ്പന നടത്തുന്ന കൗണ്ടറിലാണ് ഇയാൾ ജോലിക്ക് നിന്നിരുന്നത്. കേസിന്റെ തുടർ നടപടികൾക്കായി എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഭക്തരിൽ നിന്ന് കൈക്കലാക്കിയ 12,000 രൂപയും ഇയാളുടെ താമസസ്ഥലത്ത് നിന്ന് 2,565 രൂപയുമാണ് സംഘം കണ്ടെടുത്തതെന്ന് ദേവസ്വം അറിയിച്ചു.
ദർശനത്തിനെത്തുന്ന ഭക്തർക്കാണ് ഇയാൾ അനധികൃതമായി നെയ് വിൽപ്പന നടത്തിയത്. തുടർന്ന് സ്വന്തമായി പണം സമ്പാദിക്കുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പറവൂർ ഗ്രൂപ്പിലെ തിരുമൂഴിക്കുളം ദേവസ്വത്തിലെ കീഴ്ശാന്തിയാണ് പിടിയിലായ മനോജ്.