ന്യൂഡൽഹി; മഥുര എൻഡിഎ സ്ഥാനാർത്ഥി ഹേമമാലിനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയ്‌ക്ക് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് 48 മണിക്കൂർ വിട്ടുനിൽക്കാനാണ് നിർദേശം. സുർജേവാലയുടെ പരാമർശം ഹേമമാലിനിയുടെ വ്യക്തിത്വത്തിനും അന്തസിനും കോട്ടം തട്ടുന്നതാണെന്ന് വിലയിരുത്തിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
അധിക്ഷേപ പരാമർശത്തിൽ സുർജേവാലയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിലേക്ക് കടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളായ റാലികൾ, സമ്മേളനങ്ങൾ, റോഡ്‌ഷോകൾ, വാർത്താ സമ്മേളനങ്ങൾ തുടങ്ങിയവയിൽ നിന്ന് വിട്ടു നിൽക്കണം. രണ്ട് ദിവസം ഈ വിലക്ക് തുടരും.
കാൺഗ്രസ് നേതാവിന്റെ പരാമർശം സ്ത്രീകളുടെ അന്തസിനെയും വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹരിയാന സംസ്ഥാന വനിതാ കമ്മീഷനും നേരത്തെ രൺദീപിനോട് വിശദീകരണം തേടിയിരുന്നു. ഹേമമാലിനിയെപ്പോലുളളവർ എംപിയാകുന്നതുമായി ബന്ധപ്പെടുത്തി സുർജേവാല നടത്തിയ പരാമർശമാണ് അതിരുവിട്ടത്. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയാണ് സുർജേവാലയുടെ പ്രസംഗ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് എക്സ് അടക്കമുളള സമൂഹമാദ്ധ്യമങ്ങളിലും പൊതുവേദികളിലും ഉയർന്നത്.