ബെംഗളൂരു; പ്രശസ്ത കന്നഡ നടനും സംവിധായകനുമായ ദ്വാരകിഷ് അന്തരിച്ചു. 81 വയസായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. വിയോഗത്തിൽ രജനിനകാന്തുൾപ്പെടയുള്ള പ്രമുഖ താരങ്ങൾ ദുഃഖം രേഖപ്പെടുത്തി.
” സുഹൃത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖവും വേദനയും അനുഭവപ്പെടുന്നു. ഹാസ്യ വേഷങ്ങൾ ചെയ്ത് പിന്നീട് വലിയ നിർമ്മാതാവും സംവിധായകനുമായി വളർന്ന ദ്വാരകിഷിന്റെ ഓർമ്മകൾ ഈ അവസരത്തിൽ മനസിലേക്ക് വരുന്നു.”- രജനികാന്ത് കുറിച്ചു.
രജനികാന്തിനെയും ശ്രീദേവിയെയും പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘നാൻ അടിമൈ അല്ലൈ’ എന്ന തമിഴ് ചിത്രമാണ് ദ്വാരകിഷ് സംവിധാനം ചെയ്തത്. അക്കാലത്ത് മികച്ച വിജയം സിനിമ നേടിയിരുന്നു. 1966ൽ പുറത്തിറങ്ങിയ മമതേയ ബന്ധനയുടെ സഹനിർമ്മാതാവായാണ് അദ്ദേഹം സിനിമാ ലോകത്തെത്തിയത്. പിന്നീട് മേയർ മുത്തണ്ണ എന്ന സിനിമ സൂപ്പർഹിറ്റായതോടെ സ്വന്തമായി സിനിമകൾ നിർമ്മിക്കാൻ അദ്ദേഹം തുടങ്ങി.
ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്ത് താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 100ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും അമ്പതോളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ ആയുഷ്മാൻ ഭവയാണ് ദ്വാരകിഷ് അവസാനമായി നിർമ്മിച്ച സിനിമ.