ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഈ മാസം19-നാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് രാജ്യത്ത് നടത്തുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബംഗാളിൽ സന്ദർശനം നടത്തിയിരുന്നു. ബംഗാളിലെ
ബാലൂർഘട്ടിൽ സംഘടിപ്പിച്ച പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണക്കുന്നതിനായി പ്രധാനമന്ത്രി കേരളത്തിലും സന്ദർശനം നടത്തിയിരുന്നു. തൃശൂരിലും തിരുവനന്തപുരത്തുമാണ് പ്രധാനമന്ത്രി എത്തിയത്. കുന്നംകുളത്തെ പരിപാടിയിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.എൻ സരസുവിനെയും തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിയെയും പിന്തുണച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. മാർച്ച് 19-ന് പാലക്കാട് സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനും പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണത്തിന് വേണ്ടിയും പ്രധാനമന്ത്രി എത്തിയിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാനായി പൊതുസദസുകളിൽ അണിനിരന്നത്. ഓരോ ബിജെപി പ്രവർത്തകനും കരുത്ത് പകർന്ന ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ നിന്നും മടങ്ങിയത്.