ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇൻഫ്ലുവൻസർക്ക് എട്ട് വർഷം തടവ്. റഷ്യക്കാരനായ മാക്സിം ല്യുട്ടിക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. 2023 മാർച്ചിലാണ് കുഞ്ഞ് കോസ്മോസ് മരണമടഞ്ഞത്.
കുഞ്ഞിന് ജീവിക്കാൻ സൂര്യപ്രകാശം മാത്രം മതിയെന്ന ചിന്താഗതിക്കാരനായിരുന്നു മാക്സിം. സൂര്യകിരണങ്ങൾ സ്ഥിരമായി പതിച്ചാൽ കുഞ്ഞിന് അമാനുഷിക കഴിവുകൾ ലഭിക്കുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. കുഞ്ഞിന് ആഹാരം നൽകുനോ മുലയൂട്ടാനോ ഭാര്യയെ ഇയാൾ സമ്മതിച്ചിരുന്നില്ല.
ഒടുവിൽ പോഷകാഹാരക്കുറവും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. ഗർഭിണിയായ സമയത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാക്സിം വിസമ്മതിച്ചതിനാൽ കുഞ്ഞിനെ പ്രസവിച്ചത് വീട്ടിലായിരുന്നുവെന്ന് റഷ്യൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
എട്ടര വർഷം തടവും 900 പൗണ്ട് പിഴയുമാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നത്. അന്തിമ വിചാരണയിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.