ലക്നൗ: വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ എണ്ണം കുറയ്‌ക്കാൻ പുതിയ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. ഡ്രൈവറുടെ കുടുംബ ചിത്രം മുൻസീറ്റിനു അഭിമുഖമായി വയ്‌ക്കാനാണ് പുതിയ നിർദ്ദേശം. കാബുകളിലെയും ബസുകളിലെയും മറ്റു വാണിജ്യ വാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് ഉത്തർപ്രദേശ് ഗതാഗത വകുപ്പിന്റെ നിർദേശം.
ഡ്രൈവർമാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ കാരണം നിരത്തുകളിൽ ദിനംപ്രതി പൊലിയുന്നത് നിരവധി ജീവനുകളാണ്. മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കും നഷ്ടപ്പെടുന്നത് അവരുടെ പ്രിയപ്പെട്ടവരെ കൂടിയാണ്. ചിത്രം കാണുമ്പോൾ ഈയൊരു വൈകാരികമായ ചിന്ത ഡ്രൈവർമാരിൽ എത്തിക്കുന്നതുവഴി അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്‌ക്കുകയാണ് ലക്ഷ്യമെന്ന് യു പി ട്രാൻസ്‌പോർട്ട് കമ്മിഷണർ സിബി സിങ് പറഞ്ഞു. ഇക്കാര്യം നടപ്പിലാക്കാൻ ആർടിഒ മാർക്കും എആർടിഒ മാർക്കും കത്തയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിർദ്ദേശം പല ഘട്ടങ്ങളായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് മുൻപ് ആന്ധ്രാപ്രദേശിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കണ്ടിരുന്നു. ഉത്തർപ്രദേശിലെ റോഡപകട മരണങ്ങളിൽ മുൻവർഷത്തെക്കാൾ 4 .7 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ കൂടുതൽ അപകടങ്ങളും സംഭവിച്ചിരിക്കുന്നത് വാഹനങ്ങളുടെ അമിത വേഗതമൂലമാണ്. 12 ശതമാനം അപകടങ്ങൾ തെറ്റായ ദിശയിൽ വാഹനമോടിച്ചതുകൊണ്ടും 10 ശതമാനം അപകടങ്ങൾ ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാലുമാണെന്നാണ് കണ്ടെത്തൽ.