കോഴിക്കോട്: സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെ സസ്പെൻഡ് ചെയ്തു. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കേസിൽ ഡിഎഫ്ഒ ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് നടപടികളും സ്വീകരിക്കും. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി.
സുഗന്ധഗിരി വനഭൂമിയിലെ മരം മുറിച്ചു കടത്തിയ സംഭവത്തിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. ഇത് സംബന്ധിച്ച റിപ്പോർട്ടും പുറത്ത് വന്നിരുന്നു. പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തത് വനം ജീവനക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പരിശോധനകൾ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ല, കേസുകൾ രജിസ്റ്റർ ചെയ്തിട്ടും തടി കടത്താൻ കുറ്റവാളികൾക്ക് സഹായം നൽകി തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോർട്ടിലുള്ളത്. കുറ്റക്കാരായ കൽപറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാർ, വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവരെ മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു.