മാലെ: 2018ലെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ചോർന്നതിന് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷം ഈ ആവശ്യവുമായി രംഗത്തെത്തിയത്. മുയിസുവിന്റെ പാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസിനെതിരെയും, മുഖ്യ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.
മാലദ്വീപ് മോണിറ്ററി അതോറിറ്റി, മാലദ്വീപ് പൊലീസ് സർവീസിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് എന്നിവർ ചേർന്ന് തയ്യാറാക്കിയ രേഖകൾ ഉൾപ്പെടെയുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ ചോർന്നത്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഈ രേഖകൾ പുറത്ത് വന്നത്. മുഹമ്മദ് മുയിസു അഴിമതി നടത്തിയതിന്റെ തെളിവുകൾ ഉൾപ്പെടെയാണ് പുറത്ത് വന്നിരിക്കുന്നത്. മുയിസുവിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുള്ള പണമിടപാടുകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. 16ഓളം തവണ അനധികൃതമായി സാമ്പത്തിക ഇടപാടുകൾ നടന്നതായി ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ലഭിച്ച പണത്തിന്റെ ഉറവിടം മറയ്‌ക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.
ആരോപണം ശക്തമായതിന് പിന്നാലെയാണ് മുയിസുവിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും, പീപ്പിൾസ് നാഷണൽ ഫ്രണ്ടും രംഗത്തെത്തിയത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുയിസുവിനെ ഇംപീച്ച് ചെയ്യണമെന്ന് മുൻ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജമീൽ അഹമ്മദ് ആവശ്യപ്പെട്ടു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴിയും ജമീൽ ഈ രേഖകൾ പങ്കുവച്ചിട്ടുണ്ട്. വികസനപദ്ധതികളുടെ മറവിൽ മുയിസു അഴിമതി നടത്തിയിട്ടുണ്ടെന്നും, പൊതുജന സമ്പർക്കത്തിന്റെ പേരിൽ അമിതമായ തുക ചെലവഴിച്ചതായും ജമീൽ ആരോപിച്ചു. വിഷയങ്ങളിന്മേൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ജമീൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ അഴിമതി ആരോപണങ്ങൾ നിഷേധിച്ച് മുയിസു രംഗത്തെത്തിയിട്ടുണ്ട്. തന്നെ എത്രത്തോളം പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചാലും നടക്കില്ലെന്നും, തന്റെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിച്ചിട്ടില്ലെന്നും മുയിസു അവകാശപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപും ഇതേ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും, കാര്യങ്ങളെല്ലാം മുൻപത്തേത് പോലെ തന്നെ ആയിരിക്കുമെന്നും മുയിസു പറയുന്നു. ഈ മാസം 21നാണ് മാലദ്വീപ് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 93 സീറ്റുകളിലേക്കായി 368 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.