വയനാട്: സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി മരങ്ങൾ മുറിച്ച സംഭവത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ. അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിലാണ് സസ്‌പെൻഷൻ. ഷജ്‌ന കരീമിന് പുറമെ കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവർക്കും സസ്‌പെൻഷൻ ലഭിച്ചിട്ടുണ്ട്.
മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ മൂന്ന് ജീവനക്കാർക്കെതിരെ വനംവകുപ്പ് നടപടി സ്വീകരിച്ചത്. സുഗന്ധഗിരിയിൽ നിന്ന് 20 മരങ്ങൾ മുറിക്കാനുള്ള അനുമതിയാണ് അധികൃതർ നൽകിയത്. എന്നാൽ അനധികൃതമായി 107 മരങ്ങൾ മുറിച്ചു കടത്തിയതായി വനംവകുപ്പ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു.
ജീവനക്കാർ ജാഗ്രതയോടെ പ്രവർത്തിക്കാത്തതിനാൽ അനധികൃതമായി 91 മരങ്ങൾ മുറിച്ചുമാറ്റുകയും കടത്തുകയും ചെയ്‌തെന്നും വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കേസിൽ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ജീവനക്കാരെ കൂടി സസ്‌പെൻഡ് ചെയ്തത്.
വനവാസി വിഭാഗങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയിലെ മരങ്ങളാണ് അനധികൃതമായി മുറിച്ചുമാറ്റിയത്. മരങ്ങൾ മുറിച്ചു കടത്തിയ വയനാട്, കോഴിക്കോട് സ്വദേശികളായ 9 പേരും നേരത്തെ അറസ്റ്റിലായിരുന്നു. ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്.