ന്യൂഡൽഹി : ബംഗാളിലടക്കം ചില സ്ഥലങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറും , അക്രമങ്ങളും ഉണ്ടായപ്പോൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ചില ഇടങ്ങളിലെ കാഴ്‌ച്ച .
രാജസ്ഥാനിൽ പുഷ്പവൃഷ്ടി നടത്തിയാണ് മുസ്ലീം വിശ്വാസികൾ ഘോഷയാത്രയെ സ്വീകരിച്ചത് . നാഗൗറിലെ പല സ്ഥലങ്ങളിൽ നിന്നായാണ് രാമനവമി ശോഭാ യാത്ര പുറപ്പെട്ടത് . 250-ലധികം വ്യത്യസ്ത ടാബ്ലോകളുമായി ഘോഷയാത്ര അഞ്ച് കിലോമീറ്ററോളം നീണ്ടുനിന്നു. കൈയിൽ കാവി പതാകയും, നാവിൽ ജയ് ശ്രീറാം, ജയ് ശ്രീറാം എന്ന വിളികളും മാത്രം. ഈ ജനക്കൂട്ടത്തെ കണ്ടവർ ആദ്യം നോക്കി നിന്നു, പിന്നെ ഈ കാഴ്ചക്കാർ തന്നെ ആൾക്കൂട്ടത്തിന്റെ ഭാഗമായി മാറി
നാഗൗർ ദർവാസ റോഡിൽ സ്ഥിതി ചെയ്യുന്ന ബഡേ പീർ സാഹബിന്റെ ദർഗ ബുലന്ദ് ദർവാസയിൽ നിന്നാണ് രാമനവമി ഘോഷയാത്രയിൽ പുഷ്പവൃഷ്ടി നടത്തിയത്. ഈ സമയത്ത്, ഘോഷയാത്രയെ സ്വാഗതം ചെയ്യാൻ ദർഗയിലെ സജ്ജാദ നഷീൻ സയ്യിദ് സദഖത്ത് അലി ജീലാനി തന്നെ എത്തിയിരുന്നു .
ഛത്തീസ് ഗഡിലെ മഹേന്ദ്രഗഢിൽ നടന്ന മഹാഘോഷയാത്രയിൽ മുസ്ലീം യുവാവ് ഇർഷാദ് അൻസാരി പുഷ്പവൃഷ്ടി നടത്തി. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കുടിവെള്ളവും പഴവും വിതരണം ചെയ്യുകയും ചെയ്തു . തങ്ങളെല്ലാം ഒരു കുടുംബമാണെന്നാണ് ഈ മുസ്ലീം യുവാക്കൾ പറയുന്നത്. ഏത് വിഭാഗത്തിന്റെ ആഘോഷമായാലും, എല്ലാവരും ഒത്തുചേർന്ന് ഉത്സവം ആഘോഷിക്കണം, ഇതാണ് ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ സ്വത്വമെന്നും ഇവർ പറയുന്നു.