തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന പൊലീസ് വകുപ്പ്. അനുവദിച്ച പണം പോലും സർക്കാർ നൽകാതായതോടെ വാഹനങ്ങളുടെ ഉപയോഗം ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ പ്രതിന്ധിയിലായിരിക്കുകയാണ്. കൂടുതൽ പണം ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകിയെങ്കിലും യാതൊരു തരത്തിലുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിമർശനം.
ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സർക്കാർ കടന്ന് പോകുന്നത്. ഇന്ധനം നിറച്ച വകയിൽ പമ്പ് ഉടമകൾക്ക് നൽകാനുള്ളത് 200 കോടി രൂപയ്ക്കടുത്തായിരുന്നു. ഈ പണം അടിയന്തിരമായി നൽകണം എന്ന് കാണിച്ച് പമ്പുടമകൾ സർക്കാരിനും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെ ഇന്ധനം നൽകില്ലെന്ന് പമ്പുടമകളുടെ സംഘടന രേഖാമൂലം സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു.
ഇതോടെ പൊലീസ് മേധാവി വീണ്ടും സർക്കാരിനെ സമീപിച്ചു. എന്നാൽ സർക്കാർ പണം അനുവദിക്കാൻ തയ്യാറായില്ല. 15% മാത്രമായിരുന്നു സർക്കാർ അനുവദിച്ചത്. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി 160 കോടി രൂപ അടിയന്തരമായി നൽകണമെന്ന് കാണിച്ച് വീണ്ടും സർക്കാരിന് കത്ത് നൽകി. എന്നാൽ സർക്കാർ അനുവദിച്ചത് അഞ്ച് കോടി രൂപമാത്രമാണ്.
എന്നാൽ അനുവദിച്ച അഞ്ച് കോടി പോലും സർക്കാർ ഇതുവരെ കൈമാറിയിട്ടില്ല. നിലവിൽ സ്വന്തം നിലയ്ക്കാണ് ഉദ്യോഗസ്ഥർ പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നത്. കൂടാതെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർണമായും മുടങ്ങിയിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്തെ ദൈനംദിന ചിലവുകൾക്ക് പോലും പണം കണ്ടെത്താൻ നെട്ടോട്ടം ഓടുകയാണ്. തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ടിഎ, ഡിഎ എന്നിവയും സർക്കാർ ഇതുവരെ നൽകിയിട്ടില്ല.