2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആദ്യ ഘട്ടത്തിൽ ബിജെപിയുടെ 8 കേന്ദ്ര മന്ത്രിമാരാണ് ജനവിധി തേടുന്നത്.
എൽ.മുരുകൻ
കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ ബിജെപിയുടെ എൽ മുരുകനും നിലവിലെ ഡിഎംകെ എംപിയും മുൻ ടെലികോം മന്ത്രിയുമായ എ രാജയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് തമിഴ്‌നാട്ടിലെ നീലഗിരി ലോക്‌സഭാ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുരുകൻ ഇതാദ്യമായാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്.
ജിതേന്ദ്ര സിംഗ്
ജമ്മു കശ്മീരിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉധംപൂരിൽ നിന്നാണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെ ചൗധരി ലാൽ സിംഗുമായി കനത്ത മത്സരം പ്രതീക്ഷിക്കുന്ന ജിതേന്ദ്ര സിംഗിന് ഹാട്രിക് വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർബാനന്ദ സോനോവാൾ
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി രാമേശ്വർ തേലിക്ക് പകരം ചുമതലയേറ്റ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളാണ് ഏവരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന മറ്റൊരു മത്സാരാർത്ഥി. അസമിലെ ദിബ്രുഗഢിൽ കോൺഗ്രസിന്റെ മനോജ് ധനോവറിനെ നേരിടുന്ന അദ്ദേഹം വിജയക്കൊടി പാറിക്കുമെന്നാണ് ബിജെപിയുടെ ഉറച്ച വിശ്വാസം.
കിരൺ റിജിജു
അരുണാചൽ വെസ്റ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കേന്ദ്രമന്ത്രി കിരൺ റിജിജു ഏവരും പ്രതീക്ഷയോടെ വീക്ഷിക്കുന്ന മറ്റൊരു മത്സരാർത്ഥിയാണ്. മുൻ മുഖ്യമന്ത്രിയും നിലവിലെ അരുണാചൽ പ്രദേശ് കോൺഗ്രസ് പ്രസിഡൻ്റുമായ നബാം തുകിയാണ് റിജിജുവിന്റെ എതിരാളി. 2004 മുതൽ എംപിയാണ് റിജിജു.
സഞ്ജീവ് ബല്യാൻ
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്ന് തന്റെ മൂന്നാം തെരഞ്ഞെടുപ്പു വിജയത്തിനൊരുന്ന സഞ്ജീവ് ബല്യാനാണ് ബിജെപിയുടെ തട്ടകത്തിലെ മറ്റൊരു പ്രധാന പോരാളി. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം കൊയ്ത ബല്യാണ് എസ്പി നേതാവ് ഹരേന്ദ്ര മാലിക്കും ബിഎസ്പിയുടെ ദാരാ സിംഗ് പ്രജാപതിയും ആണ് പ്രധാന എതിരാളികൾ.
ഭൂപേന്ദർ യാദവ്
രാജസ്ഥാനിലെ അൽവാർ ആണ് ആദ്യഘട്ട വോട്ടെടുപ്പിൽ ബിജെപി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലം. ബിജെപിയുടെ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവാണ് ഈ മണ്ഡലത്തിൽ പാർട്ടിക്കു വേണ്ടി മത്സരിക്കുന്നത്. യാദവ സമുദായത്തിൽ നിന്നുള്ള ലളിത് യാദവിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്.
അർജുൻ റാം മേഘ്‌വാൾ
രാജസ്ഥാനിലെ ബിക്കാനീറിൽ ബിജെപിക്ക് വേണ്ടി നാലാം തവണയും വിജയം ലക്ഷ്യമിട്ടിറങ്ങുന്ന കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ഏവരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന മറ്റൊരു സ്‌ഥാനാർത്ഥിയാണ്. കോൺഗ്രസിന്റെ മുൻ മന്ത്രി ഗോവിന്ദ് റാം മേഘ്‌വാൾ ആണ് ബിക്കാനീറിൽ അദ്ദേഹത്തിന് എതിരാളി.
നിതിൻ ഗഡ്കരി
മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ നിന്ന് ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുകയാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഏഴുതവണ എംപിയായ വിലാസ് മുട്ടേംവാറിനെതിരെ 2014ൽ 2,84,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഗഡ്കരി 2019ൽ 216,000 വോട്ടുകൾക്ക് കോൺഗ്രസ്സിന്റെ നാനാ പാട്ടോളയെ പരാജയപ്പെടുത്തിയിരുന്നു.