ന്യൂഡൽഹി: ഛത്തീസ്ഗഡിൽ നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 80 കമ്യൂണിസ്റ്റ് ഭീകരർ. 125 ലധികം ഭീകർ അറസ്റ്റിലാവുകയും 150 ഓളം ഭീകരർ കീഴടങ്ങുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2004-14നെ അപേക്ഷിച്ച് 2014-23ൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണങ്ങൾ 52% വും കൊലപാതകങ്ങൾ 69% വും കുറഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2023 ഡിസംബറിൽ വിഷ്ണു ദേവ് സായ് ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടാൻ തുടങ്ങി. വിഷ്ണു ദേവ് സായ് സർക്കാർ നടത്തിയ പ്രോ-ആക്റ്റീവ് ഓപ്പറേഷനുകളാണ് ഇതിന് കാരണം.
കഴിഞ്ഞ വർഷാവസാനം കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം കൂടുതലുള്ള സംസ്ഥാനങ്ങളുടെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി അവലോകനം ചെയ്തിരുന്നു. കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായി ആഞ്ഞടിക്കാൻ സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശവും നൽകിയിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഡയറക്ടർ ജനറൽമാർ, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ഡയറക്ടർ ജനറലുകൾ, അതിർത്തി രക്ഷാ സേന, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, ഇന്റലിജൻസ് ബ്യൂറോ എന്നിവരും ഉൾപ്പെട്ട ഒരു ഉന്നതാധികാര സമിതിയെയും രൂപീകരിച്ചു. ഇത് കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണങ്ങളെ ചെറുക്കുന്നതിതിന് സുപ്രധാന പങ്ക് വഹിച്ചു.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സേന 29 കമ്യൂണിസ്റ്റ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഭീകരർക്കെതിരെ നടത്തിയ ഏറ്റവും വലിയ ഏറ്റുമുട്ടൽ ആയിരുന്നു ഇത്. സംഭവത്തിൽ വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.
2014 മുതലാണ് സുരക്ഷാ സേന കമ്യൂണിസ്റ്റ് ഭീകരരുടെ ആധിപത്യമുള്ള പ്രദേശങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയത്. 2019 ന് ശേഷം ഇത്തരത്തിലുള്ള ക്യാമ്പുകളുടെ എണ്ണം 250 ലധികമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള 90 ജില്ലകളിലായി അയ്യായിരത്തിലധികം പോസ്റ്റ് ഓഫീസുകൾ സ്ഥാപിച്ചു. ഇതിൽ 30 ജില്ലകളിൽ 1,298 ബാങ്കുകളും 1,348 എടിഎമ്മുകളും ആരംഭിച്ചു. 2,690 കോടി രൂപ ചെലവിൽ 4,885 മൊബൈൽ ടവറുകളും 10,718 കോടി രൂപ ചെലവിൽ 9,356 കിലോമീറ്റർ റോഡും നിർമിച്ചു. 121 ഏകാദ്ധ്യാപക വിദ്യാലയങ്ങളും 43 ഐടിഐകളും 38 സ്‌കിൽ ഡെവലപ്പ്‌മെന്റ് കേന്ദ്രങ്ങളും ആരംഭിച്ചതായി അധികൃതർ പറയുന്നു.