തൃശൂർ: മേടസൂര്യനെ സാക്ഷിയാക്കിയുള്ള തൃശൂർപൂരത്തിന്റെ സുവർണ തിഥിയിൽ ആശംസകൾ അറിയിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ആശംസകൾ അറിയിച്ചത്. ഏവർക്കും ഹൃദയം നിറഞ്ഞ തൃശൂർപൂരം ആശംസകളെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പൂരപ്രേമികളെ ആവേശം കൊള്ളിച്ചാണ് ശക്തന്റെ തട്ടകത്തിൽ പൂരം കൊടിയേറിയത്. കണിമംഗലം ശാസ്താവ് എഴുന്നള്ളത്തോടെയാണ് പൂരത്തിന് തിരിതെളിഞ്ഞത്. രാവിലെ അഞ്ച് മണിയോടെയാണ് ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളപ്പ് പുറപ്പെട്ടത്. ശാസ്താവിന് എഴുന്നള്ളപ്പുമായി പത്തോളം ആനകളും ക്ഷേത്രത്തിലെത്തി.
എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ സംഗമിക്കും. തിരുവമ്പാടിയും പാറമേക്കാവുമാണ് പൂരത്തിന്റെ പ്രധാന പങ്കാളികൾ. പരക്കംപള്ളി ശാസ്താവ്, അയ്യന്തോൾ, ലാലൂർ ഘടകപൂരങ്ങളും ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. വർണങ്ങൾ വാരിവിതറിയ കുടമാറ്റം വൈകിട്ട് 5.30-നാണ് നടക്കുന്നത്.
സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും പതിനായിരക്കണക്കിന് ജനങ്ങളാണ് പൂരാവേശത്തിൽ പങ്കുചേരാൻ നഗരത്തിലെത്തിയിരിക്കുന്നത്. താള, മേള, വർണ, വിസ്മയം തീർത്ത് പൂരത്തിന്റെ ആവേശം വാനോളമുയരുകയാണ്.