അബുദാബി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സർവീസുകൾ പൂർണമായി സാധാരണ നിലയിൽ എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശിച്ച് യുഎഇയിലെ ഇന്ത്യൻ എംബസി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയും ഇതുവഴിയുള്ള ട്രാൻസിറ്റ് യാത്രകളും അത്യാവശ്യമല്ലെങ്കിൽ മാറ്റിവയ്ക്കാനാണ് ഇന്ത്യൻ പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദേശം.
വെള്ളപ്പൊക്കത്തിൽ നിന്നും ഇതുവരെയും ദുബായും പരിസരപ്രദേശങ്ങളും പൂർണമായും കരകയറിയിട്ടില്ല. അസാധാരണ കാലാവസ്ഥയെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്തിലേക്കുള്ള സർവ്വീസുകളുടെ എണ്ണവും കുറച്ചിരിക്കുകയാണ്. സാധാരണ നിലയിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ അധികൃതർ.
സ്ഥിതിഗതികൾ മോശമായതിനാൽ വിമാനങ്ങൾ എത് ദിവസം, ഏത് സമയം പുറപ്പെടുമെന്നുള്ള അന്തിമ അറിയിപ്പ് കിട്ടുന്നത് വരെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ദുബായിലേക്ക് നേരിട്ടുള്ള യാത്രകളും ട്രാൻസിസ്റ്റ് യാത്രകളും താത്കാലികമായി ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്.
വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകാനായി അവിടുത്തെ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രിൽ 17 മുതൽ പ്രവർത്തിക്കുന്ന ഈ ഹെൽപ്ലൈനിലേക്ക് +971501205172, +971569950590, +971507347676, +971585754213 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും എംബസി അറിയിച്ചിട്ടുണ്ട്.