ബീജിംഗ്: ചൈനയിൽ ഹൈവേ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചു. മുപ്പതിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൽപ്പെട്ടവരിൽ വിദേശ പൗരന്മാരില്ലെന്നാണ് പ്രാഥമിക വിവരം.
ദക്ഷിണകിഴക്കൻ ചൈനയിലെ ഗോംഗ്ദോംഗ് പ്രവിശ്യയിലെ മലമ്പ്രദേശത്ത് ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ഒരുമാസത്തോളം തുടർച്ചയായി പെയ്ത മഴയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
അപകടത്തിന് പിന്നാലെ ഹൈവേയിലൂടെ കടന്നുപോവുകയായിരുന്ന നിരവധി വാഹനങ്ങൾ മലഞ്ചെരുവിലേക്ക് വീഴുകയും ചിലത് കത്തിയമരുകയും ചെയ്തിരുന്നു. ഹൈവേയിലൂടെ സഞ്ചരിച്ച 23 വാഹനങ്ങളാണ് പിന്നീട് കുഴിയിൽ നിന്നും മണ്ണ് മൂടിയ നിലയിൽ കണ്ടെത്തിയത്. ലഭിച്ച മൃതദേഹങ്ങളിൽ മൂന്നെണ്ണം ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. ഇവരുടെ ഡിഎൻഎ പരിശോധന ആരംഭിച്ചിട്ടുണ്ട്. അപകടം സംഭവിച്ചപ്പോൾ താഴേക്ക് പതിച്ച ചില വാഹനങ്ങൾക്ക് മീതെ മണ്ണ് വന്ന് മൂടിയിരുന്നു. തുടർന്ന് മഴ കൂടി പെയ്തതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. പ്രതികൂല സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ് ദൗത്യസംഘം.