ഏകാധിപതിയായ ഉത്തരകൊറിയൻ ഭരണാധികാരിയുടെ കീഴ്വഴക്കങ്ങളിലൊന്നാണ് പ്ലഷർ സ്ക്വാഡ് (‘Pleasure Squad’). ഇതിനെക്കുറിച്ച് നേരത്തെയും റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഉത്തരകൊറിയൻ സ്വദേശിനി യെനോമി പാർക്ക്. രാജ്യത്ത് നിന്നും രക്ഷപ്പെട്ടെത്തിയതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ.
ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോംഗ്-ഉന്നിന്റെ പ്ലഷർ സ്ക്വാഡിന് വേണ്ടി പ്രതിവർഷം 25 പെൺകുട്ടികളെയാണ് റിക്രൂട്ട് ചെയ്യുന്നതെന്ന് യെനോമി വെളിപ്പെടുത്തി. യുവതികളുടെ ആകാരഭംഗിയും രാഷ്‌ട്രീയ വിധേയത്വവുമാണ് പ്രാഥമികമായി പരിഗണിക്കുക. ശേഷം മെഡിക്കൽ എക്സാമിനേഷൻ നടത്തി യുവതി കന്യകയാണെന്ന് തെളിഞ്ഞാൽ മാത്രമേ ജോലി ലഭിക്കൂവെന്നും പെൺകുട്ടി പറയുന്നു. പ്ലഷർ സ്ക്വാഡിലേക്ക് എത്തിപ്പെടാൻ രണ്ട് തവണ ശ്രമിച്ചെങ്കിലും താൻ പരാജയപ്പെട്ടുവെന്നും അവർ പറഞ്ഞു.
ഏറ്റവും മനോഹരികളായ പെൺകുട്ടികളെയാണ് സ്ക്വാഡിലേക്ക് ആവശ്യം. അതിനാൽ സ്കൂളുകളിൽ പോലും തെരച്ചിൽ നടത്തി റിക്രൂട്ട്മെന്റ് നടത്താറുണ്ട്. സുന്ദരികളെ കണ്ടെത്തിയാൽ ആദ്യം അവരുടെ കുടുംബമഹിമയും രാഷ്‌ട്രീയ പാരമ്പര്യവും പരിശോധിക്കും. ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ അവർക്ക് ബന്ധുക്കൾ ഉണ്ടെങ്കിൽ ആ പെൺകുട്ടിയെ ഒഴിവാക്കും. ഏതെങ്കിലും കാരണവശാൽ ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട് പോയ ബന്ധുക്കളടങ്ങുന്ന കുടുംബത്തിൽ നിന്നുള്ളവരെയും അവഗണിക്കും. ഇതിനെല്ലാം ശേഷമാണ് മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുക.
‘വെർജിൻ-ടെസ്റ്റ്’ പാസായാൽ അവരെ തലസ്ഥാനമായ പ്യോഗ്യാങിലേക്ക് അയക്കും. ഭരണാധികാരിക്ക് താത്പര്യപ്പെടുന്ന രീതിയിൽ എങ്ങനെ പെരുമാറണമെന്ന് അവിടെവച്ച് പഠിപ്പിക്കും. കിമ്മിന്റെ ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞുനൽകും. ശേഷം പ്ലഷർ സ്ക്വാഡിലേക്ക്.. അവിടെ തന്നെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളാണുള്ളത്. ഒന്ന്, മസാജ് ചെയ്യുന്നതിൽ പരിശീലനം ലഭിച്ചവർ. രണ്ട്, പാട്ടും നൃത്തവും നന്നായി ചെയ്യുന്നവർ. മൂന്ന്, ഭരണാധികാരിയെ തൃപ്തിപ്പെടുത്തുന്നവർ.
കിം ജോംഗ് ഉൻ കൂടാതെ അദ്ദേഹത്തിന്റെ ചില അനുയായികളെയും അനുസരിക്കാൻ ബാധ്യസ്ഥരാണ് പ്ലഷർ സ്ക്വാഡിലെ പെൺകുട്ടികൾ. മന്ത്രിസഭയിലെ അംഗങ്ങളായിരിക്കും മറ്റുള്ളവർ. ഇതിൽ ജനറൽ റാങ്കിലുള്ളവരും ഉൾപ്പെടുന്നു. പ്ലഷർ സ്ക്വാഡിലുള്ള പെൺകുട്ടികൾക്ക് എക്കാലവും ജോലി തുടരാനാകില്ല. ഇരുപതുകളുടെ പകുതിയിൽ എത്തിയാൽ സ്ക്വാഡിൽ നിന്ന് പരിച്ചുവിടും.
1970 മുതൽ ഉത്തരകൊറിയയിൽ പ്ലഷർ സ്ക്വാഡ് സംവിധാനം നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കിമ്മിന്റെ പിതാവ് ഭരണാധികാരിയായിരുന്നപ്പോഴാണ് സ്ക്വാഡിന് തുടക്കമിട്ടതെന്ന് കരുതുന്നു. പ്ലഷർ സ്ക്വാഡിനെ നിയോഗിക്കുന്നതിലൂടെ ആയുർദൈർഘ്യം കൂടുമെന്നാണ് കിമ്മിന്റെ പിതാവ് വിശ്വസിച്ചിരുന്നത്. ഏതായാലും 2011ൽ ഹൃദയാഘാതത്തെ തുടർന്ന് 70-ാം വയസിൽ അദ്ദേഹം അന്തരിച്ചു.