തല്ലഹസ്സി: വിദ്യാർത്ഥികളെ കമ്യൂണിസ്റ്റ് ചരിത്രം പഠിപ്പിക്കാനൊരുങ്ങി ഫ്ലോറിഡ. നഴ്സറി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ കമ്യൂണിസ്റ്റ് ചരിത്രത്തെക്കുറിച്ച് പഠിപ്പിക്കുമെന്ന് ഫ്ലോറിഡ ഗവർണർ അറിയിച്ചു. കിന്റർഗാർട്ടൻ മുതൽ 12-ാം ഗ്രേഡ് വരെ സിലബസിൽ കമ്യൂണിസം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലിൽ ഒപ്പുവച്ചുകൊണ്ടായിരുന്നു ഗവർണർ റോൺ ഡിസാന്റിസ് നിർണായ പ്രഖ്യാപനം നടത്തിയത്. 2026-27 അദ്ധ്യായന വർഷം മുതൽ കമ്യൂണിസം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ നടന്ന അതിക്രമങ്ങൾ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണമെന്ന ലക്ഷ്യത്തോടെയാണിതെന്ന് ഫ്ലോറിഡ ഗവർണർ അറിയിച്ചു. യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കമ്യൂണിസ്റ്റ് അനുകൂല സിലബസുകളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ചെറിയ പ്രായം മുതൽ തന്നെ കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചുള്ള നേർചിത്രങ്ങളും യാഥാർത്ഥ്യവും കുട്ടികൾ മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബില്ലിൽ ഒപ്പുവയ്‌ക്കവേ റോൺ ഡിസാന്റിസ് പ്രഖ്യാപിച്ചു.
പബ്ലിക് സ്കൂളുകൾക്ക് വേണ്ടി ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് എഡുക്കേഷനാണ് സിലബസ് തയ്യാറാക്കുക. കുട്ടികളുടെ പ്രായത്തിന് അനുസൃതമായി സിലബസ് തയ്യാറാക്കും. കമ്യൂണിസ്റ്റ് ചരിത്രത്തെക്കുറിച്ച് ഒരു മ്യൂസിയം തയ്യാറാക്കാനും ബില്ലിൽ ശുപാർശയുണ്ട്.
കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള സത്യം പ്രചരിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഫ്ലോറിഡ സർക്കാർ. കമ്യൂണിസം മഹത്തരമാണെന്ന് പഠിപ്പിക്കാൻ നിരവധി യൂണിവേഴ്സിറ്റികൾ ചുറ്റുമുണ്ട്. ഈ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ചരിത്രത്തെക്കുറിച്ചും യാഥാർത്ഥ്യത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അടിത്തറ പാകേണ്ടത് അനിവാര്യമാണ്. കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ ചരിത്രത്തിലുടനീളം നടന്ന കൂട്ടക്കൊലകളെക്കുറിച്ച് ഓരോ വിദ്യാർത്ഥിയും അറിഞ്ഞിരിക്കണമെന്നതാണ് ഉദ്ദേശ്യമെന്നും ഗവർണർ അറിയിച്ചു.