കൊല്ലം: മോഷണക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. അഞ്ചൽ സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മോഷണക്കേസിൽ പൊലീസ് തെറ്റായി പ്രതിചേർത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
2014-ലാണ് കേസിന് ആസ്പദമായ സംഭവം. മോഷണക്കേസിൽ ആള് മാറി ഡ്രൈവറായ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ താൻ കള്ളനല്ലെന്ന് തെളിയിക്കുന്നതിനായി രതീഷ് നിയമ പോരാട്ടം ആരംഭിച്ചു.
‘പ്രൈവറ്റ് ബസിലായിരുന്നു രതീഷ്. അവൻ കള്ളനാണ്, കള്ളന്റെ വണ്ടിയിൽ കേറരുതെന്ന് പറഞ്ഞ് പൊലീസ് എപ്പോഴും ദ്രോഹിക്കുമായിരുന്നു’- ഭാര്യ പറയുന്നു.
2020-ലാണ് കേസിലെ യഥാർത്ഥ പ്രതിയെ പിടികൂടിയത്. ഇതിന് ശേഷമാണ് രതീഷ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള നിയമപോരാട്ടം ആരംഭിക്കുന്നത്. കേസ് പിൻവലിക്കുന്നതിന് പണമുൾപ്പെടെ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തുവെന്ന് കുടുംബം പറയുന്നു.