ന്യൂഡൽഹി: ബലാത്സംഗക്കേസിലെ അതിജീവിതയായ 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി. 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ഇതൊരു അസാധാരണമായ കേസാണെന്നും ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതി പറഞ്ഞു.
ഇന്ത്യൻ നിയമപ്രകാരം ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്കപ്പുറം ഗർഭച്ഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമാണ്. ഈ ഘട്ടത്തിൽ അതിജീവിത ഗർഭച്ഛിദ്രത്തിന് വിധേയയാകുമ്പോൾ ചില അപകടസാധ്യതകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ കുഞ്ഞിന് ജന്മം നൽകുന്നത് അതിജീവിതയുടെ ജീവനുതന്നെ ഭീഷണിയാകുമെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടു.
കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി അടിയന്തര വാദം കേൾക്കുകയും ഗർഭച്ഛിദ്രം നടത്തുന്നത് അതിജീവിതയെ ശാരീരികമായും മാനസികമായും ബാധിക്കുമോ എന്നറിയാൻ പെൺകുട്ടിയെ മഹാരാഷ്‌ട്ര ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് മെഡിക്കൽ ബോർഡ് ഗർഭച്ഛിദ്രത്തിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ലൈംഗികാതിക്രമം മൂലമാണ് ഗർഭധാരണം സംഭവിച്ചതെന്നും വളരെ വൈകിയ വേളയിലും പെൺകുട്ടിക്ക് തന്റെ ഗർഭധാരണത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമുള്ള വസ്തുത ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.