തിരുവനന്തപുരം: നൃത്താദ്ധ്യാപകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി രാമകൃഷ്ണനെ നിറത്തത്തിന്റെയും പ്രകടനത്തിന്റെയും പേരിൽ അധിക്ഷേപിച്ച സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നെടുമങ്ങാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയാണ് ജാമ്യം തള്ളിയത്. രാമകൃഷ്ണന്റെ പരാതിയിൽ കൻ്റോൺമെൻ്റ് പൊലീസ് എടുത്ത കേസിലാണ് നടപടി. ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷമാകും നടപടിയെന്നാണ് സൂചന. മുൻ കൂർ ജാമ്യാപേക്ഷ തള്ളിയ സ്ഥിതിക്ക് സത്യഭാമ മേൽ കോടതിയെ സമീപിച്ചേക്കും.
“മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം.
ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല’- എന്നായിരുന്നു ഇവരുടെ പരാമർശം. യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഇവർ പരാമർശം നടത്തിയത്. വലിയ വിവാദമായതോടെ നിലപാടിൽ നിന്ന് ഇവർ മലക്കം മറിഞ്ഞിരുന്നു.