സമുദ്രനിരപ്പിൽ നിന്നും 3,600 അടി ഉയരത്തിൽ മലമുകളിലായി സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രമായ കാളിമല ക്ഷേത്രത്തിലെ ചിത്രപൗർണമി പൊങ്കാല ഇന്ന്. ഈ വർഷത്തെ ക്ഷേത്രത്തിലെ തീർത്ഥാടനം ഈ മാസം 18-നാണ് ആരംഭിച്ചത്. ഇതിന്റെ സമാപനമായാണ് പൊങ്കാല നടക്കുന്നത്. സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപ്പെടുന്നത്.
ഇന്ന് രാവിലെ എട്ട് മണിക്കാണ് ഭജന ആരംഭിക്കുന്നത്. ഒമ്പത് മണിക്ക് 48 കാണി സെറ്റിൽമെന്റ് മൂട്ടുകാണിമാർക്ക് പൂർണകുംഭം നൽകി ആദരിക്കൽ ചടങ്ങും നടക്കും. ശേഷം 9.30 ഓടെ ചിത്രപൗർണമി പൊങ്കാലയും തുടർന്ന് തീർത്ഥാടന സമ്മേളനവും നടക്കും. 12-മണിയോടെ പൊങ്കാല നിവേദിക്കും. രാത്രി 12-ന് കാളിയൂട്ടും നടക്കും. മലമുകളിലെത്തുന്ന എല്ലാ വിശ്വാസികൾക്കും പൊങ്കാലയിടാനുള്ള സൗകര്യങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്.
ദ്രാവിഡ പൂജാരീതികൾ നിലനിൽക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാളിമല. എല്ലാ വർഷവും പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാല അർപ്പിക്കാനായി ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിലെ മുഖ്യ ദേവത ഭദ്രകാളിയാണെങ്കിലും ശാസ്താവ്, ശിവൻ, നാഗയക്ഷി എന്നീ ദേവതകൾക്കും പ്രാധാന്യമുണ്ട്.
ശബരിമലയെ പോലെ വിശേഷ ദിവസങ്ങളിൽ ഭക്തജനങ്ങൾ ഇരുമുടിക്കെട്ടേന്തി മല ചവിട്ടി ധർമ്മശാസ്താവിന് നെയ്യഭിഷേകവും നടത്തും. തീർത്ഥാടന ദിവസങ്ങളിൽ ഗണപതിഹോമം, ഭഗവതിസേവ, ദേവീമാഹാത്മ്യ പാരായണം, കുങ്കുമാഭിഷേകം, ഭസ്മാഭിഷേകം എന്നിവ ക്ഷേത്രത്തിൽ നടത്താറുണ്ട്. അന്നദാനം വിശേഷാൽ പൂജകൾ എന്നിവയും നടത്തും.
ചൊവ്വ, വെള്ളി, ഞായർ, നവരാത്രി, വിജയദശമി ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിന്റെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ശക്തി സങ്കൽപ്പമാണ് കാളിമല ക്ഷേത്രം. ഈ വിശ്വാസത്തിന് പ്രാചീന, ചരിത്രാതീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും.