കോട്ടയം: ക്രിസ്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസമുണ്ടെന്ന് കരുതുന്നതായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അനിൽ ആന്റണി. ഒരു പ്രത്യേക മതത്തിനോ ജാതിക്കോ വേണ്ടി നിലകൊള്ളുന്ന വ്യക്തിയല്ല താനെന്ന് അധികാരത്തിലേറിയപ്പോൾ തന്നെ തുറന്ന് പറഞ്ഞ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഭാരതത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാടിനെ അംഗീകരിക്കുന്നവരാണ് ബിജെപിയെ പിന്തുണയ്‌ക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിന് വലിയ തോതിലുള്ള സ്വാധീനമുള്ള ഏട്ട് സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. ഈ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത് എൻഡിഎ സർക്കാരാണ്. പ്രധാനമന്ത്രിയെ ക്രിസ്ത്യൻ സമൂഹത്തിന് എത്രത്തോളം വിശ്വാസമുണ്ടെന്ന് ഈ പിന്തുണയിൽ നിന്ന് മനസിലാക്കാമെന്നും അനിൽ ആന്റണി പറഞ്ഞു.
പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ ജനപിന്തുണ വർദ്ധിക്കുകയാണ്. പരാജയ ഭീതി ഭയന്ന് ദല്ലാൾ നന്ദകുമാറിനെ കളത്തിലിറക്കിയിരിക്കുകയാണ് ഇടതുവലതു മുന്നണികൾ. താൻ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണമാണ് തനിക്കെതിരെയുള്ളത്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകുമെന്നും അനിൽ ആന്റണി പ്രതികരിച്ചിരുന്നു.















