തിരുവനന്തപുരം: തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടുതേടി സ്ഥാനാർഥിയുടെ കുടുംബവും. ഭാര്യ അഞ്ജു, മകൻ വേദ് എന്നിവരാണ് വോട്ടുതേടി ഇറങ്ങിയത്. അഭിഭാഷകയായ മകൾ ദേവികയ്ക്ക് വിദേശത്തായതിനാൽ പ്രചാരണത്തിനെത്താൻ സാധിച്ചിട്ടില്ല.
ദേശത്തിന്റെ സുരക്ഷയും സൈനികരുടെ ക്ഷേമവുമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രിയപ്പെട്ട വിഷയങ്ങളെന്ന് ഭാര്യ അഞ്ജു പറഞ്ഞു. ഈശ്വര വിശ്വാസിയായ അദ്ദേഹം ദൈവത്തിനും മന:സാക്ഷിക്കും ശരിയെന്നു തോന്നുന്നത് മാത്രമേ ചെയ്യാറുള്ളു. രാഷ്ട്രവും രാഷ്ട്രീയവും ജീവിതവിശുദ്ധിയും അദ്ദേഹത്തിന് ജീവവായുവാണ്.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. തുടർന്നാണ് ക്ഷേത്രസംരക്ഷണം സംബന്ധിച്ച കേസിൽ കക്ഷിചേർന്നത്.
ഏത് കാര്യവും അദ്ദേഹം വിശദമായി പഠിക്കും. മെറിറ്റും ഡിമെറിറ്റും മനസിലാക്കും. ഐടി വിദഗ്ധനായതിനാൽ ഏത് വിഷയവും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തൊടെ എങ്ങനെ പരിഷ്കരിക്കാമെന്നാണ് അദ്ദേഹത്തിന്റെ ചിന്ത. രാജ്യത്തെ ഏതൊരു കുട്ടിയുടെയും ഭാവി സ്വന്തം മക്കളുടെ ഭാവിപോലെ സുരക്ഷിതമാകണമെന്നാണ് രാജീവിന്റെ ആഗ്രഹമെനന്നും അഞ്ജു കൂട്ടിച്ചേർത്തു.