അമൃത്സർ: ഖാലിസ്ഥാൻ ഭീകരനും വിഘടനവാദി സംഘടനയായ ‘വാരിസ് ദേ പഞ്ചാബ്’ നേതാവുമായ അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്‌സഭാ സീറ്റിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇയാൾ മത്സരിച്ചേക്കുമെന്നാണ് വിവരം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഢ് ജയിലിൽ തടവിലാണ് ഇയാൾ.
അമൃത്പാലിന്റെ അഭിഭാഷകനും മുൻ എംപിയുമായ രാജ്‌ദേവ് സിംഗ് ഖൽസ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലെത്തി സന്ദർശിച്ചുവെന്നും, ഖദൂർ സാഹിബിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി രാജ്‌ദേവ് സിംഗ് പറയുന്നു. ഈ നിർദേശം അമൃത്പാൽ അംഗീകരിച്ചതോടെയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയതെന്നും രാജ്‌ദേവ് പറയുന്നു.
ജയിലിൽ നിന്ന് മത്സരിക്കുന്നതിൽ തടസമില്ലെന്നും, നാമനിർദേശ പത്രിക വൈകാതെ സമർപ്പിക്കുമെന്നും ഇയാൾ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 23നാണ് അമൃത്പാൽ സിംഗ് അറസ്റ്റിലാകുന്നത്. മുൻപ് എസ്എഡി പ്രസിഡന്റ് സിമ്രൻജിത് സിംഗ് മാൻ 1989-ൽ ഭഗൽപൂർ ജയിലിൽ തടവിൽ കഴിയുമ്പോൾ തരൺ തരണിൽ നിന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് അമൃത്പാലിന്റെ പിതാവ് തർസെം സിംഗ് പറഞ്ഞത്.