ടൊറന്റോ :കാനഡയിലെ ടൊറാന്റോയിൽ നടന്ന ഫിഡെ കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിൽ കിരീടമണിഞ്ഞ ദൊമ്മരാജു ഗുകേഷിന് നാട്ടിൽ ഊഷ്മള സ്വീകരണം. വ്യാഴാഴ്ച വെളുപ്പിന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കിരീട ജേതാവിനെ സ്വീകരിക്കാൻ മാതാപിതാക്കളും ബന്ധുക്കളുമടക്കം നിരവധിപേരാണ് എത്തിയത്. വേലമ്മാൾ വിദ്യാലയയിലെ നൂറുകണക്കിന് കുട്ടികളും അക്കൂട്ടത്തിൽ അണിനിരന്നു.
” നാട്ടിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷം തോന്നുന്നു. ഇത് സവിശേഷ നേട്ടമാണ്. ടൂർണമെന്റിന്റെ തുടക്കം മുതൽ തന്നെ നല്ല സ്‌ഥാനത്തായിരുന്നു.ഒന്നാമതെത്തുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു, ഭാഗ്യം എന്റെ ഭാഗത്തും ഉണ്ടായിരുന്നു” വിമാനത്താവളത്തിലെത്തിയ ഗുകേഷ് പ്രതികരിച്ചു. “നിരവധി ആളുകൾ ചെസ്സ് ആസ്വദിക്കുന്നത് കാണുന്നതിൽ സന്തോഷം തോന്നുന്നു…തമിഴ്‌നാട് സർക്കാരിന് ഞാൻ നന്ദി പറയുന്നു. ഈ ടൂർണമെന്റിൽ എന്നോടൊപ്പം നിന്നതിന് എന്റെ അപ്പയ്‌ക്കും അമ്മയ്‌ക്കും പരിശീലകനും സുഹൃത്തുക്കൾക്കും കുടുംബത്തിനും സ്‌പോൺസർക്കും എന്റെ സ്‌കൂളിനും ഞാൻ നന്ദി പറയുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് കാനഡയിലെ ടൊറാന്റോയിൽ നടന്ന ആവേശകരമായ ഫൈനൽ റൗണ്ടിൽ യുഎസിന്റെ ഹിക്കാറു നകാമുറയെ സമനിലയിൽ തളച്ച് ദൊമ്മരാജു ഗുകേഷ് (17) കാൻഡിഡേറ്റ്‌സ് ചെസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ കിരീട ജേതാവാകുന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഗുകേഷ്. ഇതോടുകൂടി വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനുമായി എതിരിടാൻ അവസരം ലഭിച്ചിരിക്കുകയാണ് ഗുകേഷിന്.