7 ഓവർ വരെ ടീം മുംബൈയും ആരാധകരും നക്ഷത്രമെണ്ണുകയായിരുന്നു. ജേക്ക് ഫ്രേസർ മക്ഗുർക്ക് എന്ന യുവതാരത്തിന്റെ ചിറകിൽ അനായാസം കുതിക്കുന്ന ഡൽഹിയെ പിടിച്ചുകെട്ടാൻ അവർ നന്നായി വിയർത്തു. ബുമ്രയടക്കമുള്ളവർ നന്നായി തല്ലുവാങ്ങി. ക്യാപ്റ്റൻ പാണ്ഡ്യ വാങ്ങിയ തല്ലിന് കണക്കില്ലായിരുന്നു. 41 റൺസാണ് താരം വിട്ടുനൽകിയത്.
മുംബൈ ആരാധകരുടെ പ്രാർത്ഥന ദൈവം കേട്ടത് ഏഴാം ഓവറിലായിരുന്നു.അതുവരെ ബൗണ്ടറികൾ നാലുപാടും ചിതറി. ലക്‌നൗവിനെതിരായ അരങ്ങേറ്റ മത്സരത്തിലെ അർദ്ധസെഞ്ച്വറിക്ക് പിന്നാലെ ഇന്ന് 27 പന്തിൽ 11 ഫോറും 6 സിക്സുമടക്കം 84 റൺസാണ് ജേക്ക് ഫ്രേസർ മക്ഗുർക്ക് അടിച്ചെടുത്തത്. ഓപ്പൺ ചെയ്ത താരം അഭിഷേക് പോറലിനൊപ്പം 114 റൺസിന്റെ കൂട്ടുക്കെട്ടാണ് ചേർത്തത്.
അതിവേഗ സെഞ്ച്വറിയിലേക്ക് കുതിച്ച ഫ്രേസറിന്റെ പ്രഹര ശേഷി മുന്നൂറിന് മുകളിലായിരുന്നു, ഒരുപക്ഷേ പുറത്തായില്ലായിരുന്നെങ്കിൽ ഗെയിലിന്റെ അതിവേഗ സെഞ്ച്വറി റെക്കോർഡ് പഴങ്കഥയായേനെ. ഐപിഎൽ അരങ്ങേറ്റത്തിൽ ഡൽഹിക്കായി ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടുന്ന താരമെന്ന നേട്ടവും ലക്‌നൗവിനെതിരെ ഫ്രേസർ സ്വന്തമാക്കി.
2008- ലെ സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗൗതം ഗംഭീർ നേടിയ 58* റൺസാണ് ഒന്നാമത്. ഇതാദ്യമായല്ല ജേക്ക് ഫ്രേസർ മക്ഗുർക്ക് കളിക്കളത്തിൽ തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്നത്. കിട്ടിയ അവസരങ്ങളിലെല്ലാം തിളങ്ങിയ താരം ഐപിഎല്ലിൽ തന്റെ പേര് എഴുതി ചേർത്തിരുന്നു.