ശ്രീനഗർ: ജമ്മു കശ്മീരിലെ റമ്പാനിലുണ്ടായ മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നു. മുപ്പതോളം വീടുകൾക്കും കേടുപാട് ഉണ്ടായി. റമ്പാൻ ജില്ലാ ആസ്ഥാനത്തിന് ആറ് കിലോമീറ്റർ അകലെയാണ് സംഭവം.
പലയിടത്തും ഭൂമി ഇരുന്നുപോയതായി പ്രദേശവാസികൾ വെളിപ്പെടുത്തി. റോഡുകളിൽ വിളളൽ രൂപപ്പെട്ടു. ഗതാഗതം തടസപ്പെട്ടതിനാൽ ഗൂൽ സബ് ഡിവിഷനിൽ 60,000 ൽ അധികം ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരെ സുരക്ഷിതരാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റമ്പാനിലെ അഡീഷണൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ റോഷൻ ലാൽ അറിയിച്ചു.
ഗൂൽ സബ് ഡിവിഷൻ ആസ്ഥാനവും സംഗാൽദൻ റെയിൽവേ സ്റ്റേഷനും ഒറ്റപ്പെട്ടു. ഉധംപൂർ-ശ്രീനഗർ-ബാരാമുളള റെയിൽ പാതയെയും 1850 മെഗാവാട്ടിന്റെ സാവ്‌ലാകോട്ട് ഹൈഡൽ പ്രോജക്ടിന്റെ പ്രവർത്തനത്തെയും ഇത് ബാധിച്ചു. റോഡ് തകർന്നതുകാരണം ഗൂൽ മേഖലയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ജില്ലാ ആസ്ഥാനത്ത് എത്താൻ സാധിച്ചിരുന്നില്ല.
ദുരന്തത്തിൽ പെട്ടവരെ താൽക്കാലിക കെട്ടിടങ്ങളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റി തുടങ്ങിയതായി റോഷൻ ലാൽ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് റോഡുകളിൽ ചെറിയ തോതിൽ വിള്ളലുകൾ ഉണ്ടായതെന്ന് ജനറൽ റിസർവ്വ് എൻജിനീയർ ഫോഴ്സ് ഓഫീസർ കമാൻഡിംഗ് എസ് കെ ഗൗതം പറഞ്ഞു.















