കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിവസം അനാവശ്യ നിയന്ത്രണങ്ങളും നിർബന്ധബുദ്ധിയും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും കാരണം വോട്ടർമാരെ പോളിംഗ് ബൂത്തിൽ നിന്ന് അകറ്റിനിർത്തുന്ന സാഹചര്യമുണ്ടാക്കിയെന്ന് എൻഡിഎ സ്ഥാനാർത്ഥി എം.ടി.രമേശ്. ആളുകളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാകരുത് നിയന്ത്രണങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രചാരണത്തിലും അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ ജനാധിപത്യ സംവിധാനത്തെയും വോട്ടിംഗ് സമ്പ്രദായത്തെയും ഗുണപരമായി പ്രോത്സാഹിപ്പിക്കില്ലെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് വൈകാൻ കാരണമായത് ജില്ലാ ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ അനാവശ്യ നിയന്ത്രണങ്ങളാണ്. അനാവശ്യ വിവാദങ്ങളാണ് ഓപ്പൺ വോട്ടിനെ ചൊല്ലിയും ഉടലെടുത്തത്. ഓപ്പൺ വോട്ടിന് വരുന്നവർ സ്വമേധയാ നൽകുന്ന പ്രഖ്യാപനം അംഗീകരിക്കുകയാണ് പോളിംഗ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. എന്നാൽ പല സ്ഥലങ്ങളിലും ചോദ്യം ചെയ്യലിന് വിധേയമാകേണ്ട സ്ഥിതി വോട്ടർമാർക്ക് ഉണ്ടായത് പോളിംഗ് വൈകാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ഗ്യാരന്റിയാണ് തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട. എന്നാൽ ജനങ്ങൾക്ക് നൽകുന്ന ആ ഗ്യാരന്റിയെ അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി. ഇതിനെ അതിജീവിച്ചാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എം.ടി. രമേശ് പറഞ്ഞു.















