അടുത്തിടെയായി വാർത്തകളിൽ ഇടം നേടിയ കൊച്ചുമിടുക്കിയാണ് ലക്നൗവിലെ സീതാപുരി സ്വദേശി പ്രാചി നിഗം. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെങ്കിലും സൈബർ ഇടത്തിൽ വൻ ആക്രമണത്തിനാണ് പ്രാചി ഇരയായത്. പ്രാചിയുടെ മുഖത്തെ രോമങ്ങളായിരുന്നു വില്ലനായത്.
പെൺകുട്ടികൾക്കിടയിൽ വളരെ സാധാരണമായ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന പിസിഒഎസ് എന്നാ രോഗാവസ്ഥയാണ് ഇതിന് കാരണം. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരാണ് ഈ 15-കാരിയെ മോശമായി ചിത്രീകരിച്ചത്. എന്നാൽ ട്രോൾവർഷം ചൊരിഞ്ഞവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രാചി നിഗം.
തന്റെ ചിത്രം കണ്ട് വിമർശിച്ചവർക്കും കളിയാക്കിയവർക്കും പിന്തുണച്ചവർക്കും നന്ദി അറിയിക്കുന്നുവെന്ന് പ്രാചി പറഞ്ഞു. ദൈവം എന്നെ സൃഷ്ടിച്ച രൂപത്തിൽ ഞാൻ സംതൃപ്തയാണ്. അതിൽ ആർക്കെങ്കിലും വൈരുധ്യം തോന്നുന്നുണ്ടെങ്കിൽ അത് താൻ കാര്യമാക്കുന്നില്ലെന്നും 15-കാരി പറഞ്ഞു. നിരവധി കളിയാക്കലുകൾ ഏറ്റുവാങ്ങിയ ആളാണ് ചാണക്യൻ പോലും. എന്നാൽ അദ്ദേഹം അവിടെയൊന്നും തളർന്നില്ല. അതുപോലെ ഞാനും തളരാൻ ഉദ്ദേശിച്ചിട്ടില്ല. പഠനവുമായി മുന്നോട്ട് പോകുമെന്നും പ്രാചി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വളരെ കുറച്ച് മാർക്ക് മാത്രമാണ് പരീക്ഷയിൽ ലഭിച്ചിരുന്നതെങ്കിൽ ഒരു പക്ഷേ എന്നെ ആരും തിരിച്ചറിയാൻ പോലും സാധ്യതയില്ലായിരുന്നു. ഇപ്പോൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തെ കുറിച്ച് എനിക്ക് വ്യാകുലതയില്ല. ഏറെ നാളായി ഞാൻ ഈ പ്രശ്നം അഭിമുഖീകരിക്കുന്നു. ഇതിന് മുൻപ് മുഖത്ത് രോമങ്ങളുമായി പെൺകുട്ടികളെ കണ്ടില്ലാത്തതിനാൽ തന്നെ എല്ലാവരും വിചിത്രമായാണ് നോക്കുന്നതെന്നും അവൾ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കാൻ മാതാപിതാക്കളും പിന്തുണ നൽകിയെന്ന് പ്രാചി നിഗം പറയുന്നു. ആളുകൾ വിമർശിച്ചപ്പോൾ വിഷമം തോന്നിയെങ്കിലും തളരരുതെന്ന് മാതാവ് പറഞ്ഞു. കുട്ടികളെ തളർത്താതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പിതാവും പിന്തുണച്ചെന്ന് പ്രാചി കൂട്ടിച്ചേർത്തു.