ന്യൂഡൽഹി: കൈകൂപ്പി നമസ്തേ പറയുന്നതിന്റെ ശക്തി വളരെ വലുതാണെന്ന് ആമിർ ഖാൻ. പഞ്ചാബിലെ സിനിമാ ഷൂട്ടിംഗ് വേളയിലാണ് തനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നെറ്റ്ഫ്ലിക്സിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യുടെ ഏറ്റവും പുതിയ എപ്പിസോഡിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ‘ദംഗൽ’ സിനിമയുടെ ചിത്രീകരണ വേളയിൽ പഞ്ചാബിലുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു ആമിർ ഖാൻ.
പഞ്ചാബിലെ ഒരു ഗ്രാമത്തിലായിരുന്നു ‘ദംഗൽ’ സിനിമയുടെ ചിത്രീകരണം. അതിരാവിലെ ഷൂട്ടിങ്ങിനായി ഗ്രാമത്തിലേക്കെത്തുമ്പോൾ അവിടെയുള്ള ഗ്രാമീണർ വീടിനുപുറത്തേക്കിറങ്ങി ബഹുമാനപൂർവ്വം കൈകൂപ്പി തന്നെ സ്വീകരിച്ചിരുന്നുവെന്ന് ആമിർ ഖാൻ പറഞ്ഞു. ‘എന്നെ സ്വീകരിക്കാനായി മാത്രം അവർ കാത്തു നിൽക്കുമായിരുന്നു. എന്നാൽ ആരും ഒരിക്കലും എന്നെ ശല്യപ്പെടുത്താനോ എന്റെ കാർ തടയാനോ ശ്രമിച്ചിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴും അവർ വീടിനു പുറത്തേക്ക് വന്ന് കൈകൂപ്പി ശുഭരാത്രി ആശംസകൾ നേരുമായിരുന്നു, അദ്ദേഹം പറഞ്ഞു.
ഒരു മുസ്ലീമായ തനിക്ക് കൈകൂപ്പി നമസ്തേ പറഞ്ഞ് ശീലമില്ലെന്നും എന്നാൽ 2 മാസം പഞ്ചാബിൽ ചിലവഴിച്ചപ്പോൾ ‘നമസ്തേ’ പറയുന്നതിന്റെ ശക്തി എന്താണെന്ന് ബോധ്യമായെന്നും ആമിർ പറഞ്ഞു. അത് വളരെ മഹത്തായ ഒരു വികാരമാണ്. പഞ്ചാബിലെ ആളുകൾ മറ്റുള്ളവരുടെ പദവിയോ സ്ഥാനമോ നോക്കാതെ അവരെ ബഹുമാനിക്കുന്നവരാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ൽ ഇറങ്ങിയ ‘ലാൽ സിംഗ് ചദ്ദ’ യാണ് ആമിർഖാൻ പ്രധാന വേഷത്തിലെത്തിയ അവസാന ചിത്രം. അതേ വർഷമിറങ്ങിയ ‘സലാം വെങ്കി’യിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. രാജ്‌കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ‘ലാഹോർ 1947 ‘ ആണ് ആമിറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.