മുംബൈയെ പറപ്പിച്ച വീറുമായെത്തിയ ഡൽഹിയെ കൂച്ചുവിലങ്ങിട്ട് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. കുൽദീപിന്റെ പക്വതയോടയുള്ള ഇന്നിംഗ്സാണ് ഡൽഹിയെ കരകയറ്റിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള പന്തിൻ്റ തീരുമാനം തുടക്കത്തിലെ പാളുന്നതാണ് കണ്ടത്. ഇടവേളയ്‌ക്ക് ശേഷം ടീമിലെത്തിയ പൃഥ്വി ഷാ വീണ്ടും നിരാശനാക്കി. 13 റൺസെടുത്ത താരത്തെ വൈഭവ് അറോറ മടക്കി. പിന്നാലെ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. വമ്പനടിക്കാരൻ ജേക് ഫ്രേസറെ 12 റൺസിന് സാറ്റാർക് കൂടാരം കയറ്റിയതോടെ ഡൽഹി പതറി.
പിടിച്ചുനിൽക്കാൻ ശ്രമിച്ച ഷായ് ഹോപ്പിനെ(6) അറോറ ഉഗ്രനൊരു ഇൻസ്വിംഗറിലൂടെ വീഴ്‌ത്തിയപ്പോൾ അഭിഷേക് പോറലിനെ ഹർഷിദ് റാണയും മടക്കി. 15 പന്തിൽ 18 ആയിരുന്നു സമ്പാദ്യം.ജീവൻ പലവട്ടം കിട്ടിയിട്ടും ഋഷഭ് പന്തും നിരാശനാക്കി(27), പ്രതിസന്ധികളിൽ ശോഭിക്കുന്ന ട്രിസ്റ്റൻ സ്റ്റബ്സിനെ വരുൺ ചക്രവർത്തി(4) കീപ്പറുടെ കൈകളിലെത്തിച്ചു.അക്സർ പട്ടേലിന്റെ കുറ്റി തെറിപ്പിച്ച് നരെയ്ൻ ഡൽഹിയെ വമ്പൻ തകർച്ചയിലേക്ക് തള്ളിവിട്ടു. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കുമാർ കുശാഗ്ര ഒരു റണ്ണുമായി കുടാരം കയറി.
111/8 എന്ന നിലയിൽ കൂപ്പുകുത്തിയ ഡൽഹിയെ 150 കടത്തിയത് കുൽദീപിന്റെ ഒറ്റയാൾ പോരാട്ടമാണ്. 26 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 35 റൺസെടുത്ത സ്പിന്നറാണ് ടോപ് സ്കോറർ. റാസിഖ് സലാം (8) ആണ് പുറത്തായ മറ്റൊരു ബാറ്റർ. കുൽദീപിനൊപ്പം ലിസാർഡ് വില്യംസ് പുറത്താകാതെ നിന്നു. വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴത്തിയപ്പോൾ വൈഭ് അറോറയക്കും ഹർഷിദ് റാണയ്‌ക്കും രണ്ടു വീതം വിക്കറ്റ് ലഭിച്ചു. സ്റ്റാർക്കും നരെയ്നും ഒരോ വിക്കറ്റ് കാെണ്ട് തൃപ്തിപ്പെട്ടു.