മലപ്പുറം: ഉഷ്ണതരംഗത്തിനൊപ്പം നാട്ടുകാരെ വലച്ച് കെഎസ്ഇബി അപ്രഖ്യാപിത പവർകട്ട് നടത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാർ. തിരൂരങ്ങാടി എ ആർ നഗർ, വികെപടി കോളനി നിവാസികളാണ് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. തലപ്പാറ കെഎസ്ഇബി ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. അർദ്ധരാത്രിയോടെ ചൂട്ടും കത്തിച്ച് കെഎസ്ഇബിക്കെതിരെ മുദ്രാവാക്യങ്ങളും വിളിച്ചായിരുന്നു നാട്ടുകാർ ഓഫീസ് ഉപരോധിച്ചത്. വൈദ്യുതിയുടെ അമിത ഉപയോഗം കാരണമാണ് വൈദ്യുതി വിച്ഛേദിക്കേണ്ടി വരുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ മലപ്പുറം തിരൂരങ്ങാടി ഓഫീസിൽ കിടന്നുറങ്ങിയും നാട്ടുകാർ പ്രതിഷേധമായി രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രി എറണാകുളത്തുണ്ടായ അപ്രഖ്യാപിത പവർകട്ടും പ്രതിഷേധത്തിന് വഴിവച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടയുള്ളവരാണ് പാലാരിവട്ടം കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് രംഗത്തെത്തിയത്.
ഇടപ്പള്ളി മഠം ജംഗ്ഷൻ, മൈത്രി നഗർ, കലൂർ, പോണേക്കര, കറുകപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വൈദ്യുതിയാണ് കെഎസ്ഇബി അപ്രഖ്യാപിതമായി വിച്ഛേദിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയായിരുന്നു. കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറത്തുവിട്ട സാഹചര്യത്തിലാണ് അപ്രഖ്യാപിത പവർകട്ടും ഉൾപ്പെടുത്തി കെഎസ്ഇബി വലയ്‌ക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.