ന്യൂയോർക്ക്: പാലസ്തീൻ അനുകൂല പ്രകടനത്തിന്റെ പേരിൽ രണ്ടാഴ്ചയോളമായി സ്ഥാപനത്തിന്റെ പ്രവർത്തനം സ്തംഭിച്ചതിന് പിന്നാലെ കൊളംബിയ സർവകലാശാലയ്ക്കുള്ളിൽ പ്രവേശിച്ച് ന്യൂയോർക്ക് സിറ്റി പൊലീസ്. സർവകലാശാലയ്‌ക്കുള്ളിൽ നടത്തുന്ന പ്രതിഷേധ പ്രകടനം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മേയർ എറിക് ആഡംസ് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് പൊലീസിന്റെ ഇടപെടൽ.
പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ഉദ്യോഗസ്ഥർ ക്യാമ്പസിനുള്ളിലേക്ക് കടന്നത്. ഹിന്ദ്‌സ് ഹാർ എന്ന് പ്രതിഷേധക്കാർ പേരിട്ട ഹാമിൽട്ടൺ ഹാളിൽ നിന്നാണ് പൊലീസ് എല്ലാവരേയും ഒഴിപ്പിക്കാൻ തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥർ ക്യമ്പസിനുള്ളിലേക്ക് കടക്കുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. ഹാമിൽട്ടൺ ഹാൾ കയ്യേറിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷവുമുണ്ടായി. സമാധാനപരമായ പ്രതിഷേധമല്ല ക്യാമ്പസിനുള്ളിൽ ഇപ്പോൾ നടക്കുന്നതെന്നും, ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും കോളേജ് അധികൃതർ പറയുന്നു.
സ്ഥിതിഗതികൾ വഷളാകാതെ ഇരിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ പ്രശ്‌നത്തിൽ ഇടപെടുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പാലസ്തീനിൽ നിന്ന് ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പറയുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും കടുത്ത നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.