കോഴിക്കോട്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ (ഡിഎംഇ) ഉത്തരവ് കാറ്റിൽ പറത്തി കോഴിക്കോട് മെഡിക്കൽ കോളേജ്. ക്യാമറ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഉത്തരവാണ് മെഡിക്കൽ കോളേജ് അധികൃതർ പാലിക്കാതിരിക്കുന്നത്. ഐസിയു പീഡന കേസിന് ശേഷം നടന്ന അന്വേഷണത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിനുള്ളിലും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മെഡിക്കൽ കോളേജ് സുപ്രണ്ടിനോട് ഡിഎംഇ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അഞ്ച് മാസങ്ങൾക്കിപ്പുറവും ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഇതിന് പിന്നാലെ അടിയന്തിര നടപടി എടുക്കാൻ സൂപ്രണ്ടിനോട് ഡിഎംഇ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഐസിയു പീഡന കേസിലെ പ്രതി പൊലീസിന്റെ നിർദ്ദേശം മറികടന്ന നിരന്തരം ആശുപത്രി സന്ദർശിച്ചിരുന്നതായി യുവതി പരാതിപ്പെട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ സിസിടിവി സൗകര്യമില്ലാത്തതിനാൽ വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു അന്ന് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. തുടർന്നാണ് സിസിടിവി സ്ഥാപിക്കാൻ നിർദ്ദേശം നൽകിയത്.