ന്യൂഡൽഹി: ഡൽഹിലേയും നോയിഡയിലേയും സ്കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അദ്ധ്യാപകരും വിദ്യാർത്ഥികളും പരിഭ്രാന്തരാകേണ്ടതില്ലെന്നും സംഭവത്തിൽ വിശദമായ പരിശോധനകൾ തുടരുകയാണെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
” പരിഭ്രാന്തരാകേണ്ടതില്ല. സ്കൂളുകൾക്ക് ലഭിച്ച മെയിലുകൾ തട്ടിപ്പാണെന്നാണ് കണ്ടെത്തൽ. എന്നിരുന്നാലും ഡൽഹി പൊലീസും സുരക്ഷാ ഏജൻസികളും വേണ്ട നടപടികൾ സ്വീകരിച്ച് അന്വേഷണവും പരിശോധനകളും നടത്തി വരികയാണ്.”- കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഡൽഹിയിലേയും നോയിഡയിലേയും 100ഓളം സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, ഡൽഹി മയുർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ പബ്ലിക് സ്കൂൾ എന്നീ മൂന്ന് സ്കൂളുകൾക്കാണ് ആദ്യം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിക്കുകയും പരിശോധനകൾ ആരംഭിക്കുകയും ചെയ്തിരുന്നു. നിലവിൽ സംശയാസ്പദമായ രീതിയിലുള്ള വസ്തുക്കളൊന്നും സ്കൂളുകളിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും പൊലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.