മുംബൈ: താൻ രണ്ടു തവണ ഗർഭം ധരിച്ചുവെന്നും എന്നാൽ ആദ്യ കുഞ്ഞിനെ മാതാപിതാക്കൾ വിറ്റുവെന്നും ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകി 17 വയസ്സുകാരി. മുംബൈയിലെ പാൽഘർ സ്വദേശിനിയാണ് പരാതിക്കാരി. സംഭവത്തിൽ മാതാപിതാക്കൾ, സ്കൂൾ പ്രിൻസിപ്പൽ, സാമൂഹിക പ്രവർത്തക, അഭിഭാഷകൻ, വനിതാ ഡോക്ടർമാർ എന്നിങ്ങനെ നിരവധി പേർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. ഇവർ കുട്ടികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളതായും പരാതിയിൽ പറയുന്നു.
2021ലായിരുന്നു പെൺകുട്ടി ഇതരമതസ്ഥനായ 23 കാരനുമായി പ്രണയത്തിലാവുകയും ഈ ബന്ധത്തിൽ നിന്നും ഗർഭിണിയാവുകയും ചെയ്തത്. തുടർന്ന് അപമാനം ഭയന്ന മാതാപിതാക്കൾ സ്കൂൾ പ്രിൻസിപ്പാലിന്റെയും ഒരു സാമൂഹിക പ്രവർത്തകയുടെയും സഹായം തേടി. ഗർഭാവസ്ഥയിൽ പെൺകുട്ടിയെ മുംബൈയിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും അവിടെ വച്ച് ഒരു അഭിഭാഷകൻ ചില രേഖകളിൽ ഒപ്പിടുവിച്ചുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പെൺകുട്ടിക്ക് ജനിച്ച കുഞ്ഞിനെ മാതാപിതാക്കൾ സാമൂഹിക പ്രവർത്തകയ്‌ക്ക് കൈമാറുകയായിരുന്നു. സംഭവം പുറത്തറിയരുതെന്ന് പെൺകുട്ടിയെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.
കുഞ്ഞിനെ വിറ്റ സംഭവത്തിൽ മാതാപിതാക്കളും അമ്മാവനും മറ്റുള്ളവരും ലക്ഷങ്ങൾ കൈപ്പറ്റിയതായും പെൺകുട്ടി ആരോപിക്കുന്നു. പെൺകുട്ടി മാതാപിതാക്കൾക്കെതിരെ തിരിഞ്ഞപ്പോൾ ഇവർ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റി. മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹവും നിശ്ചയിച്ചു. ഈ ബന്ധത്തിൽ നിന്നും പെൺകുട്ടി ഗർഭം ധരിക്കാൻ ഇടയായി. എന്നാൽ പെൺകുട്ടിയുടെ മുൻ സ്നേഹബന്ധത്തെയും ഗർഭധാരണത്തെയും കുറിച്ച് അറിയാനിടയായ ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി.
ഇതോടെ പെൺകുട്ടി മാതാപിതാക്കളുടെ അടുക്കലേക്ക് മടങ്ങി. തുടർന്ന് ഗർഭവതിയായ പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ ഈ കുഞ്ഞിനേയും മാതാപിതാക്കൾ വിൽക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പൊലീസ് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെയും പോക്സോ ആക്ട് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണവും ആരംഭിച്ചു