ആദിമ മനുഷ്യരെ സംബന്ധിച്ച പഠനങ്ങൾ എന്നും നമ്മിൽ കൗതുകമുണർത്തുന്നവയാണ്. ഓരോ ശിലായുഗങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരെ കുറിച്ച് നിരവധി പഠനങ്ങളാണ് ഗവേഷകർ നടത്തുന്നത്. അത്തരത്തിൽ പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന ഒരു വിഭാഗം മനുഷ്യരാണ് നിയാൻഡർത്താൽ. 1,20,000 വർഷങ്ങൾക്ക് മുമ്പാണ് ഇവർ ജീവിച്ചിരുന്നത്. 1857ലാണ് ഈ മനുഷ്യരുടെ അസ്ഥികൂടം ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയത്. ഏകദേശം 1.5മീറ്റർ പൊക്കവും, ചെരിഞ്ഞ നെറ്റിത്തടവുമൊക്കെയായിരുന്നു നിയാൻഡർത്താൽ മനുഷ്യരുടെ പ്രത്യേകതകൾ. ഇവർക്ക് നിവർന്ന് നിൽക്കാനോ നടക്കാനോ സാധിച്ചിരുന്നില്ല. ആശയവിനിമയം ചിഹ്നങ്ങളിലൂടെയായിരുന്നു.
നിയാൻഡർത്താൽ മനുഷ്യർക്ക് പരിണാമം സംഭവിച്ചാണ് പിന്നീട് ആധുനിക മനുഷ്യനിലേക്കുള്ള യാത്ര തുടങ്ങിയത്. പ്രാചീന ശിലായുഗ കാലത്ത് ജീവിച്ചിരുന്ന ഈ മനുഷ്യരുടെ അവശിഷ്ടങ്ങൾ പലഭാഗങ്ങളിൽ നിന്നായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 75,000 വർഷങ്ങൾക്ക് മുമ്പുള്ള നിയാൻഡർത്താൽ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീയെ സൃഷ്ടിച്ചിരിക്കുകയാണ് ഗവേഷക ലോകം.
ബിബിസിയുടെ ‘സീക്രറ്റ്‌സ് ഓഫ് നിയാണ്ടർത്താൽസ്’ എന്ന ഡോക്യുമെന്ററിക്ക് വേണ്ടിയാണ് യഥാർത്ഥ നിയാൻഡർത്താൽ സ്ത്രീയെ പോലുള്ള രൂപം ശാസ്ത്രജ്ഞർ നിർമിച്ചത്. ഇറാഖിലെ കുർദിസ്ഥാനിലെ ഷാനിദർ ഗുഹയിൽ നിന്ന് കണ്ടെത്തിയ ‘പിസ’പോലെ പരന്ന നിയാൻഡർത്താൽ തലയോട്ടിയിലാണ് സ്ത്രീയുടെ രൂപം നിർമിച്ചെടുത്തതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. 1950കളിൽ സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും ഉൾപ്പെടെ കുറഞ്ഞത് 10 നിയാൻഡർത്താൽ മനുഷ്യരുടെ അവശിഷ്ടങ്ങൾ ഈ ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.
കണ്ടെത്തിയ തലയോട്ടിയിൽ നടത്തിയ പരിശോധനയിലൂടെ അത് 40 വയസുള്ള സ്ത്രീയുടേതാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തുകയായിരുന്നു. മരിക്കുന്ന സമയത്ത് അണുബാധയേറ്റ് പല്ലുകൾക്ക് ബലക്ഷയം വന്നിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ നടത്തിയ പരിശോധനകളിൽ പറയുന്നു. ഇപ്പോൾ നിർമിച്ച നിയാൻഡർത്താൽ സ്ത്രീയുടെ രൂപം നമ്മുടെ പൂർവ്വികരുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നതാണെന്നും ഗവേഷകർ പറഞ്ഞു.