ന്യൂഡൽഹി: എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. എട്ടാം ക്ലാസുകാരനെയാണ് സഹപാഠികൾ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഒരു മാസത്തോളമായി ചികിത്സയിൽ തുടരുകയാണെന്ന് മാതാവ് പറഞ്ഞു.
കടുത്ത വയറുവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതെന്ന് മാതാവ് പറഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിൽ ഡോക്ടർക്ക് സംശയം തോന്നി കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
ക്ലാസിലെ കുട്ടികളെല്ലാം ചേർന്ന് മകനെ മർദ്ദിച്ചു. പിന്നാലെ വിവസ്ത്രനാക്കി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. ലൈംഗികാവയവത്തിൽ വടി കുത്തിയിറക്കി. ശരീരത്തിനേറ്റ പരിക്കിനെ തുടർന്ന് കുടലിന് തകരാർ സംഭവിച്ചതായും അമ്മ പറഞ്ഞു. സങ്കീർണമായ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മകനെ തിരികെ ലഭിച്ചതെന്നും അമ്മ നിറമിഴികളോടെ പറയുന്നു.
സംഭവം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് സഹപാഠികൾ ഭീഷണിപ്പെടുത്തിയിരുന്നതായി 14-കാരൻ പറഞ്ഞു. തുടർന്ന് പത്ത് ദിവസത്തോളം കുട്ടി ആരോടും ഒന്നു പറയാതെ കഴിച്ചുകൂട്ടി. എന്നാൽ വയറുവേദന മൂർച്ഛിച്ചതോടെയാണ് ആശുപത്രിയിലെത്തിയത്. കുട്ടിയുടെ ആന്തരികാവയവങ്ങൾ പലതും തകരാറിലായതിനാൽ മൂന്ന് മാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതായും അമ്മ വ്യക്തമാക്കി. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.